ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ദിപ്കെയുടെ രക്തപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രാവിലെയും വൈകുന്നേരവും ഐവി ഡ്രിപ്പുകൾ ഉൾപ്പെടെയുള്ള ചികിത്സയിലാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം അറിയിച്ചു. എന്നാൽ രോഗബാധയെത്തുടർന്ന് താൻ വിശ്രമത്തിലാണെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പ്രക്ഷോഭത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ദിപ്കെ വ്യക്തമാക്കി. രാജ്യത്തുടനീളം സമാധാനപരമായി പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന സിജെപി പ്രവർത്തകരോടും വിദ്യാർത്ഥികളോടും അദ്ദേഹം നന്ദി അറിയിച്ചു.
മന്ത്രിയുടെ രാജി കാര്യത്തിൽ കേന്ദ്ര സർക്കാർ ഇന്ന് വ്യക്തമായ നയം പ്രഖ്യാപിച്ചില്ലെങ്കിൽ കടുത്ത നിലപാടുകളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പുമായി സിജെപി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ഡോ. ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും നഷ്ടപരിഹാരത്തിലും നിയമപരമായ ആവശ്യങ്ങളിലും ധാരണയായിട്ടുണ്ടെന്നും സിജെപി വക്താവ് അശുതോഷ് രാങ്ക പറഞ്ഞു. എന്നാൽ തങ്ങളുടെ പ്രധാന ആവശ്യമായ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്ന പശ്ചാത്തലത്തിൽ, വിഷയത്തിൽ സർക്കാർ നേരിട്ട് ഒരു നിലപാട് വ്യക്തമാക്കണമെന്ന് അശുതോഷ് ആവശ്യപ്പെട്ടു.
എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടിയെക്കുറിച്ച് പ്രതികരിച്ച സിജെപി, ഇത്രയും വലിയ പരീക്ഷാ തട്ടിപ്പുകളുടെയും വിദ്യാർത്ഥികളുടെ ആത്മഹത്യകളുടെയും അന്തിമ ഉത്തരവാദിത്തം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമാണെന്ന് ആവർത്തിച്ചു. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി കൊണ്ട് മാത്രം സമരം അവസാനിക്കില്ലെന്നും ധർമേന്ദ്ര പ്രധാന്റെ രാജിയാണ് പോരാട്ടത്തിന്റെ പ്രധാന ലക്ഷ്യമെന്നും സിജെപി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, ചർച്ചകളിൽ പുരോഗതി ഉണ്ടെങ്കിലും വിദ്യാഭ്യാസ മന്ത്രി സ്ഥാനമൊഴിയാതെ ജന്തർ മന്തറിലെ സമരം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് സിജെപി.








