സ്മാർട്ട്ഫോൺ ലോകത്ത് വീണ്ടും വൻ വിലവർധനവിന് കളമൊരുങ്ങുന്നു. പ്രമുഖ പ്രോസസർ നിർമ്മാതാക്കളായ ക്വാൽകോം (Qualcomm) തങ്ങളുടെ ചിപ്‌സെറ്റുകളുടെ വില ഗണ്യമായി വർധിപ്പിക്കാൻ തീരുമാനിച്ചതാണ് ഉപയോക്താക്കൾക്ക് വൻ തിരിച്ചടിയാകുന്നത്. കമ്പനികളിൽ നിന്ന് ഘടകഭാഗങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഡബിൾ ഡിജിറ്റിൽ അതായത് 10 ശതമാനത്തിലേറെ വിലവർധനവാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് വ്യക്തമാക്കി ക്വാൽകോം തങ്ങളുടെ പ്രധാന ഉപഭോക്തൃ കമ്പനികൾക്ക് കത്തയച്ചിട്ടുണ്ട്. സെപ്റ്റംബർ 1-ന് ശേഷം ഷിപ്പ് ചെയ്യുന്ന പ്രൊഡക്റ്റുകൾക്കെല്ലാം ഈ വിലവർധനവ് ബാധകമാകുമെന്നാണ് മുന്നറിയിപ്പ്.
തങ്ങൾക്ക് ലഭിക്കുന്ന ഉൽപ്പാദനച്ചെലവുകളുടെ ഭാരം ഇനി മുതൽ തനിയെ താങ്ങാൻ സാധിക്കില്ലെന്നും, ബദൽ മാർഗ്ഗങ്ങൾ നോക്കിയിട്ടും മറ്റ് വഴികളില്ലാത്തതിനാലാണ് ഇത്തരമൊരു തിരുമാനം കൈക്കൊള്ളേണ്ടി വന്നതെന്നും ക്വാൽകോം കമ്പനികളെ അറിയിച്ചിട്ടുണ്ട്. ക്വാൽകോമിന്റെ പ്രോസസറുകൾ നിർമ്മിച്ചു നൽകുന്ന കരാർ കമ്പനിയായ ടിഎസ്എംസി (TSMC) നിരക്കുകൾ ഉയർത്തിയതാണ് ഇതിന് പ്രധാന കാരണം. ലോകമെമ്പാടും നിർമ്മിത ബുദ്ധി (AI) മേഖലയിലുണ്ടായ വൻ വിപ്ലവവും ഡാറ്റാ സെന്ററുകളുടെ വ്യാപനവും കാരണം മെമ്മറി ചിപ്പുകൾക്കും അർദ്ധചാലകങ്ങൾക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതാണ് പ്രോസസറുകളുടെ ഉൽപ്പാദനച്ചെലവ് കുത്തനെ കൂട്ടിയത്.
ക്വാൽകോമിന്റെ ഈ പ്ലാൻ ആൻഡ്രോയിഡ് ഫോൺ വിപണിയെയും സ്മാർട്ട് ഗാഡ്ജറ്റ് ലോകത്തെയുമാണ് ഏറ്റവും കൂടുതൽ പ്രഹരിക്കാൻ പോകുന്നത്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളായ സാംസങ്, ഷവോമി, വൺപ്ലസ് തുടങ്ങിയവയുടെ മുൻനിര ഫോണുകളിൽ ഉപയോഗിക്കുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ പ്രോസസറുകളാണ്. ഇതിന് പുറമെ വിൻഡോസ് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, വിആർ ഹെഡ്‌സെറ്റുകൾ എന്നിവയിലും സ്നാപ്ഡ്രാഗൺ ചിപ്പുകളാണ് സർവ്വസാധാരണമായി ഉപയോഗിക്കുന്നത്. ഉൽപ്പാദനച്ചെലവ് കൂടുമ്പോൾ ഫോൺ നിർമ്മാതാക്കൾ ആ ഭാരം സ്വാഭാവികമായും ഉപയോക്താക്കളുടെ തലയിലേക്ക് മാറ്റാൻ നിർബന്ധിതരാകും. വരും മാസങ്ങളിൽ വിപണിയിലെത്തുന്ന പുതിയ സ്മാർട്ട്ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പ്രതീക്ഷിച്ചതിലും വലിയ തുക നൽകേണ്ടി വരുമെന്ന് വ്യക്തം.












