ഹിമാലയൻ നിരകളിൽ ശത്രുക്കൾക്ക് നേരെ പ്രഹരശേഷി ഇരട്ടിയാക്കി ഇന്ത്യൻ സൈന്യം ലോകത്തിലെ തന്നെ ഏറ്റവും മാരകമായ പോരാട്ടവീര്യമുള്ള ശക്തിയായി മാറിയിരിക്കുന്നു. കാർഗിലിലെ സിന്ധു നദീതീരത്ത് നടന്ന അതിസാഹസികവും അത്യന്താധുനികവുമായ സൈനിക അഭ്യാസ പ്രകടനത്തിലൂടെയാണ് ഭാരതീയ സൈന്യം തങ്ങളുടെ കരുത്തും ആധുനിക സാങ്കേതികവിദ്യയുടെ ആധിപത്യവും ലോകത്തിന് മുന്നിൽ വീണ്ടും തെളിയിച്ചത്. ലോകത്തിലെ ഏത് വൻകിട ശക്തിയോടും കിടപിടിക്കുന്ന തരത്തിലാണ് ഇന്ന് ഇന്ത്യൻ സൈനികർ യുദ്ധസജ്ജരായിരിക്കുന്നത്.
1999-ലെ കാർഗിൽ യുദ്ധം മുതൽ മരംകോച്ചുന്ന തണുപ്പുള്ള ഗാൽവൻ താഴ്‌വരയിൽ വരെ തങ്ങളുടെ സമാനതകളില്ലാത്ത ധീരതയും പോരാട്ടവീര്യവും തെളിയിച്ച പാരമ്പര്യമാണ് ഭാരതീയ ജവാന്മാർക്കുള്ളത്. ഇപ്പോൾ ഈ അചഞ്ചലമായ മനോവീര്യത്തിന് കരുത്തേകാൻ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും പുത്തൻ യാത്രാ സംവിധാനങ്ങളും കൂടിയെത്തിയതോടെ അതിർത്തികളിൽ ശത്രുരാജ്യങ്ങൾക്ക് വലിയ ഭീഷണിയായി ഇന്ത്യൻ സേന മാറിയിരിക്കുകയാണ്.
കാർഗിലിലെ കഠിനമായ ഉയർന്ന മലനിരകളിൽ വേഗത്തിൽ സൈനികരെയും യുദ്ധസാമഗ്രികളെയും എത്തിക്കാൻ ശേഷിയുള്ള സ്‌പെഷ്യലിസ്റ്റ് മൊബിലിറ്റി വെഹിക്കിളുകൾ (SMVs) അഭ്യാസ പ്രകടനത്തിൽ പ്രധാന ആകർഷണമായിരുന്നു. സാധാരണ സൈനിക ട്രക്കുകൾക്ക് കടന്നുചെല്ലാൻ സാധിക്കാത്ത കുത്തനെയുള്ള പാറക്കെട്ടുകളിലും മഞ്ഞുമൂടിയ വഴികളിലും അതിവേഗം കുതിക്കാൻ ഈ വാഹനം സഹായിക്കും.
ഇതിനുപുറമേ, മഞ്ഞുമൂടിയതും ആരും എത്തപ്പെടാത്തതുമായ അതിർത്തി മേഖലകളിൽ നിരീക്ഷണത്തിനും ദ്രുത പ്രതികരണ സേനയ്ക്ക് എത്തിച്ചേരാനുമായി നിർമ്മിച്ച കോംപാക്റ്റ് ഓൾ-ടെറൈൻ വാഹനങ്ങളും (ATVs) സേന പ്രദർശിപ്പിച്ചു. മൾട്ടി-ലേയർ നിരീക്ഷണ സംവിധാനങ്ങൾ, തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ഡ്രോണുകൾ, കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയും ഹിമാലയൻ മലനിരകളിൽ ഭാരതത്തിന്റെ സുരക്ഷാകവചമായി സജ്ജമാണ്. ഭാരതത്തിന്റെ ഒരിഞ്ച് മണ്ണ് പോലും കൈയ്യേറാൻ ആരെയും അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് പുതിയ സാങ്കേതിക വിദ്യകൾ കൈമുതലാക്കിയ സേന നൽകുന്നത്.









