രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയുടെ (Bank of Baroda) അക്കൗണ്ട് ഉടമകളുടെയും ബാങ്കിന്റെയും വിവരങ്ങൾ അടങ്ങിയ വൻ ഡാറ്റ ചോർന്നതായി റിപ്പോർട്ട്. ബാങ്കിന്റെ ഒരു ടെറാബൈറ്റോളം (1TB) വരുന്ന അതീവ രഹസ്യ സ്വഭാവമുള്ള ഡാറ്റ ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ടെന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അക്കൗണ്ട് ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ, പേര്, ഫോൺ നമ്പർ, വിലാസം, ആധാർ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വായ്പാ രേഖകൾ, ആന്തരിക പരിശോധനാ (ഓഡിറ്റ്) റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള രേഖകൾ ചോർന്നതിൽ ഉൾപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതുണ്ടോ, എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം എന്നീ കാര്യങ്ങൾ ബാങ്ക് ഉടമകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഡാറ്റാ ചോർച്ച സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിലെ ഒരു ജീവനക്കാരന്റെ ഇമെയിൽ അക്കൗണ്ട് ചോർന്നതാണ് ചില വിവരങ്ങൾ പുറത്തുപോകാൻ ഇടയാക്കിയതെന്നും എന്നാൽ ബാങ്കിന്റെ പ്രധാന കോർ ബാങ്കിംഗ് സിസ്റ്റങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും ആക്രമണകാരികൾക്ക് അവിടെ പ്രവേശിക്കാൻ സാധിച്ചിട്ടില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നു. സംഭവത്തിൽ വിപുലമായ ഫോറൻസിക് അന്വേഷണവും തുടർനടപടികളും നിലവിൽ പുരോഗമിക്കുകയാണ്.
അക്കൗണ്ടിലെ പണം സുരക്ഷിതമാണോ എന്ന് ആശങ്കപ്പെടുന്നവർക്കായി, ബാങ്കിന്റെ കോർ ട്രാന്സാക്ഷൻ സിസ്റ്റത്തെ ഈ സംഭവം ബാധിച്ചിട്ടില്ലാത്തതിനാൽ സാധാരണ രീതിയിലുള്ള ഇടപാടുകൾ സുരക്ഷിതമായി തുടരാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വ്യക്തിഗത രേഖകളും അക്കൗണ്ട് വിവരങ്ങളും ചോർന്നിട്ടുള്ളതിനാൽ തട്ടിപ്പുകാർ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ലോഗിൻ പാസ്‌വേഡുകളോ എടിഎം/യുപിഐ പിൻ നമ്പറുകളോ നിലവിൽ ചോർന്നതായി തെളിവുകളില്ലെങ്കിലും മുൻകരുതലെന്ന നിലയിൽ നെറ്റ്ബാങ്കിംഗ് പാസ്‌വേഡുകളും പിൻ നമ്പറുകളും ഉടൻ മാറ്റുന്നത് ഉചിതമായിരിക്കും. കൂടാതെ ഓരോ ഇടപാടിന്റെയും ഒടിപി (OTP) സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നതിനാൽ ഉപഭോക്താവിന്റെ ഒടിപി ഇല്ലാതെ അപരിചിതർക്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടാൻ സാധിക്കില്ല.
തങ്ങളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഡാർക്ക് വെബ് നേരിട്ട് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. കാഷ്‌ലെസ് കൺസ്യൂമർ സ്ഥാപകൻ ശ്രീകാന്ത് ലക്ഷ്മണൻ തയാറാക്കിയ ഐഎഫ്എസ്സി (IFSC) കോഡ് അധിഷ്ഠിത ബ്രാഞ്ച് ചെക്കർ ഉപയോഗിച്ച്, ചോർച്ച സംശയിക്കുന്ന ബാങ്ക് ശാഖകളുടെ കൂട്ടത്തിൽ സ്വന്തം ബ്രാഞ്ച് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. കൂടാതെ ‘ഹാവ് ഐ ബീൻ പോൺഡ്’ (Have I Been Pwned) പോലുള്ള പ്രശസ്തമായ പ്ലാറ്റ്‌ഫോമുകൾ വഴിയും നിങ്ങളുടെ ഇമെയിലോ ഫോൺ നമ്പറോ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താം. സമാന സംഭവങ്ങളിൽ ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുകയും സംശയങ്ങൾ ഉള്ളപക്ഷം സ്വന്തം ഹോം ബ്രാഞ്ചുമായി ബന്ധപ്പെടുകയും ചെയ്യുക.
ചോർന്ന വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ ഫോൺ വിളികളും ഇമെയിലുകളും മെസ്സേജുകളും അയക്കാൻ സാധ്യതയേറെയാണ്. ബാങ്കിൽ നിന്നാണെന്ന വ്യാജേന വിളിക്കുന്നവരോട് ഒടിപിയോ പാസ്‌വേഡോ വ്യക്തിഗത വിവരങ്ങളോ ഒരു കാരണവശാലും പങ്കുവെക്കരുത്. നിങ്ങളുടെ യഥാർത്ഥ പേരും മറ്റ് ബാങ്കിംഗ് വിവരങ്ങളും വെച്ച് ബാങ്കിന്റെ ഔദ്യോഗിക സന്ദേശമെന്ന വ്യാജേന വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബാങ്ക് അക്കൗണ്ടിൽ ഉപയോഗിച്ചിരിക്കുന്ന അതേ പാസ്‌വേഡുകൾ മറ്റ് സോഷ്യൽ മീഡിയ അല്ലെങ്കിൽ ഇമെയിൽ അക്കൗണ്ടുകൾക്ക് നൽകിയിട്ടുണ്ടെങ്കിൽ അവയും ഉടൻ മാറ്റേണ്ടതാണ്. നിങ്ങളുടെ പേരിൽ അപരിചിതർ വായ്പകൾ എടുക്കാൻ ശ്രമിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സിബിൽ സ്കോറും ക്രെഡിറ്റ് ഹിസ്റ്ററിയും ഇടയ്ക്കിടെ പരിശോധിക്കുന്നതും സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.












