ഭാരതത്തിന്റെ പ്രതിരോധ നട്ടെല്ലായ ഡിആർഡിഒയ്ക്കെതിരെ (DRDO) രാജ്യവിരുദ്ധ ശക്തികളും ഒരുവിഭാഗം മാധ്യമങ്ങളും ചേർന്ന് അഴിച്ചുവിട്ട വ്യാജ സൈബർ ആക്രമണ പ്രചാരണങ്ങളുടെ മുനയൊടിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ സൈനിക സാങ്കേതികവിദ്യ ചോർന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തീർത്തും അടിസ്ഥാനരഹിതവും സങ്കുചിത താല്പര്യങ്ങളോടെ ചമച്ചതുമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി.
പ്രതിരോധ ഗവേഷണ വികസന സംഘടനയ്ക്ക് (DRDO) നേരെ വൻ സൈബർ ആക്രമണം നടന്നുവെന്നും അതീവ രഹസ്യ സ്വഭാവമുള്ള ഡാറ്റ ചോർന്നുവെന്നുമുള്ള റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളിയിരിക്കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം. പുറത്തുവരുന്ന വാർത്തകൾ തെറ്റായതും യാതൊരു സ്ഥിരീകരണവുമില്ലാത്തതുമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഉന്നത ഏജൻസികൾ സമഗ്രമായ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ഡിആർഡിഒ ശൃംഖലകളിൽ യാതൊരുവിധത്തിലുള്ള സൈബർ ആക്രമണമോ, അനുമതിയില്ലാത്ത കടന്നുകയറ്റമോ, ഡാറ്റ ചോർച്ചയോ നടന്നിട്ടില്ലെന്ന് മന്ത്രാലയം ഉറപ്പിച്ചുപറയുന്നു.
ചോർന്നതായി അവകാശപ്പെടുന്ന ഡാറ്റ യാതൊരുവിധ രഹസ്യസ്വഭാവവുമില്ലാത്ത പൊതുവിവരങ്ങൾ (Unclassified Data) മാത്രമാണ്. തന്ത്രപ്രധാനമെന്ന് വ്യാജമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന വിവരങ്ങൾ 2020-2022 കാലഘട്ടത്തിൽ നടന്ന പഴയൊരു സംഭവത്തിൽ നിന്നുള്ളതാണെന്നും വ്യക്തമായിട്ടുണ്ട്. തങ്ങൾ കൈവശപ്പെടുത്തിയ രേഖകൾ പുതിയതാണെന്നും അതീവ രഹസ്യമാണെന്നും വരുത്തിത്തീർക്കാൻ ഹാക്കർമാർ (Threat Actors) കൃത്രിമമായി തെളിവുകൾ ഉണ്ടാക്കുകയായിരുന്നു. ചോർച്ചയിലുണ്ടെന്ന് പറയുന്ന രേഖകളെല്ലാം തന്നെ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും പലതവണ തിരുത്തലുകൾക്ക് വിധേയമാവുകയും ചെയ്ത പഴയ ഡാറ്റയാണെന്നും, നിലവിലെ പ്രവർത്തനങ്ങളുമായി അവയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സൈനിക ആവശ്യങ്ങൾക്ക് നിലവിൽ യാതൊരു ഉപയോഗവുമില്ലാത്ത, പലതവണ പുതുക്കപ്പെട്ട പഴയ വിവരങ്ങളിൽ കൃത്രിമം കാട്ടി പുതിയതാണെന്ന് വരുത്തിത്തീർക്കാനാണ് ഭാരതവിരുദ്ധ ശക്തികൾ ശ്രമിച്ചത്. സാമ്പത്തിക ലാഭം കൊയ്യാനും വ്യാജ ഭീതി പടർത്താനും വേണ്ടി ചമച്ച ഈ വ്യാജ രേഖകൾ വിൽക്കാൻ ശ്രമിച്ച ഹാക്കർമാർ ഒരേ ഡാറ്റ തന്നെയാണ് പല പേരിൽ പ്രചരിപ്പിച്ചതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഭാരതത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ അത്യന്തം സുരക്ഷിതവും ഏത് തരം ആധുനിക ഭീഷണികളെയും നേരിടാൻ പൂർണ്ണ സജ്ജവുമാണെന്ന് വ്യക്തമാക്കിയ കേന്ദ്രം, മാധ്യമങ്ങൾ ഇല്ലാത്ത സത്യാവസ്ഥ പ്രചരിപ്പിച്ച് ശത്രുക്കളുടെ കെണിയിൽ വീഴരുതെന്നും കർശന മുന്നറിയിപ്പ് നൽകി.










