ന്യൂഡൽഹി : ജന്തർ മന്തറിലെ സി ജെ പി പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ്സുകളിൽ സാധാരണക്കാരായ പ്രതിഷേധക്കാർക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കാൻ ഡൽഹി സർക്കാർ തീരുമാനം. ജൂലൈ 20-ന് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ‘ചലോ സൻസദ്’ മാർച്ചിനിടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത 13 കേസുകളിലാണ് ഡൽഹി ആഭ്യന്തര വകുപ്പ് നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ മാത്രം സാധാരണക്കാർക്കോ വിദ്യാർത്ഥികൾക്കോ എതിരെ ഇനിമേൽ യാതൊരുവിധ പ്രതികാര നടപടികളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും, നിലവിൽ കസ്റ്റഡിയിലുള്ള സാധാരണക്കാരെ ഉടൻ മോചിപ്പിക്കുമെന്നും ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ അംഗീകാരത്തോടെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മുൻപ് കേസുകളിൽ ഉൾപ്പെടാത്തവരുടെ കാര്യത്തിൽ ഈ വിഷയം പൂർണ്ണമായി അടഞ്ഞ അധ്യായമായി പരിഗണിക്കാനാണ് തീരുമാനം.
എന്നാൽ, മുൻകാല കുറ്റകൃത്യങ്ങളിൽ പങ്കാളികളായതോ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരോ, വിചാരണ നേരിടുന്ന സ്ഥിരം കുറ്റവാളികളോ, അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയവർക്കോ ഈ ഇളവുകൾ ലഭിക്കില്ലെന്ന് സർക്കാർ കടുപ്പിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവുകൾ വ്യക്തമായി ചൂണ്ടിക്കാണിച്ചാണ് ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഇതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ജന്തർ മന്തറിലും പരിസരങ്ങളിലും സ്ഥാപിച്ച അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ഡൽഹി പോലീസ്, പ്രക്ഷോഭത്തിൽ പങ്കെടുത്ത 2,800-ലധികം ആളുകൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കൊലപാതകം, മോഷണം, ആയുധ നിയമ ലംഘനം തുടങ്ങി ഗുരുതര കേസുകളിൽ പ്രതികളായ ആളുകൾ പ്രതിഷേധത്തിന്റെ മറവിൽ പോലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന് ഡൽഹി സർക്കാരിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദ്ദേശം.








