വ്യാജ വാഗ്ദാനങ്ങളും പ്രേരണകളും ഭീഷണികളും നൽകി നടത്തുന്ന നിയമവിരുദ്ധ മതപരിവർത്തനങ്ങൾക്കെതിരെ സമാനതകളില്ലാത്ത ചരിത്രപരമായ കർശന നിയമനടപടിയുമായി മഹാരാഷ്ട്ര സർക്കാർ. വ്യാജ വിവാഹ വാഗ്ദാനങ്ങളിലൂടെയും വഞ്ചനയിലൂടെയും രാജ്യത്തിന്റെ സാംസ്കാരിക അടിത്തറ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് ശക്തമായ തിരിച്ചടി നൽകുന്ന ‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു. ബില്ലിന് ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗിക അംഗീകാരം നൽകിയതിനെ തുടർന്ന് ജൂലൈ 30-നാണ് സർക്കാരിന്റെ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമവിരുദ്ധ മതപരിവർത്തന മാഫിയകൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കർശന നടപടിയെടുക്കാൻ പോലീസിനും അന്വേഷണ ഏജൻസികൾക്കും പൂർണ്ണ അധികാരം ലഭിച്ചു.
കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന ബജറ്റ് സമ്മേളനത്തിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ജനങ്ങളുടെയും ഹൈന്ദവ സമുദായങ്ങളുടെയും ദീർഘകാല ആവശ്യമായ ഈ ചരിത്ര ബിൽ നിയമസഭയുടെ ഇരുസഭകളിലും പാസാക്കിയത്. പുതിയ നിയമപ്രകാരം ബലപ്രയോഗം, സാമ്പത്തിക ലാഭം, സൗജന്യ വിദ്യാഭ്യാസ വാഗ്ദാനം, അത്ഭുത രോഗശാന്തി അവകാശവാദങ്ങൾ, ഭീഷണി അല്ലെങ്കിൽ വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം എന്നിവ നൽകി നടത്തുന്ന ഏതൊരു മതപരിവർത്തനവും കടുത്ത കുറ്റകൃത്യമായി കണക്കാക്കും. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഏഴ് വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. അതേസമയം, പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ ലക്ഷ്യമിട്ടാണ് നിയമവിരുദ്ധ മതപരിവർത്തനം നടത്തുന്നതെങ്കിൽ ശിക്ഷ അഞ്ച് ലക്ഷം രൂപ വരെ പിഴയായി ഉയരും. കുറ്റം ആവർത്തിക്കുന്നവർക്കും വൻകിട സംഘടനകൾക്കും 10 വർഷം വരെ തടവും ഏഴ് ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്.
മതപരിവർത്തനം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന വ്യാജ വിവാഹങ്ങൾ പൂർണ്ണമായും റദ്ദാക്കാനും അത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ മതപരമായ വ്യക്തിത്വവും മാതാവിന്റെ സ്വത്തവകാശവും സംരക്ഷിക്കാനും നിയമത്തിൽ പ്രത്യേക വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മതം മാറാൻ ആഗ്രഹിക്കുന്നവർ പോലും ഇനി കൃത്യമായ നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലാ മജിസ്ട്രേറ്റിന് 60 ദിവസം മുമ്പ് മുൻകൂട്ടി നോട്ടീസ് നൽകണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.












