ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിലുള്ള അതിർത്തി കടന്നുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി തങ്ങളുടെ ഡിജിറ്റൽ ബയോമെട്രിക് നാഷണൽ ഐഡന്റിറ്റി കാർഡ് (NID) ഔദ്യോഗിക യാത്രാ രേഖയായി അംഗീകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് നേപ്പാൾ. പാസ്‌പോർട്ടിനും പരമ്പരാഗത സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റിനും പുറമെ ബയോമെട്രിക് വിവരങ്ങൾ അടങ്ങിയ നാഷണൽ ഐഡി കാർഡും യാത്രാ രേഖയായി സ്വീകരിക്കണമെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രാലയം വഴി കേന്ദ്ര സർക്കാരിന് ഔദ്യോഗിക നിർദ്ദേശം സമർപ്പിച്ചത്. രണ്ട് രാജ്യങ്ങൾക്കുമിടയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ആളുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് നേപ്പാൾ എമിഗ്രേഷൻ വകുപ്പ് ഡയറക്ടർ ജനറൽ റാം ചന്ദ്ര തിവാരി വ്യക്തമാക്കി.
ഇന്ത്യയിലെ ആധാർ കാർഡിന് സമാനമായി കൈവിരലടയാളം, മുഖലക്ഷണം, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയാണ് നേപ്പാൾ നാഷണൽ ഐഡി കാർഡ് തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും വസ്തു രജിസ്ട്രേഷനും പാസ്‌പോർട്ട് അപേക്ഷകൾക്കും എൻ.ഐ.ഡി നിർബന്ധമാക്കിയിട്ടുണ്ട്. പഴയ സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റുകൾ ഘട്ടമായി നിർത്തലാക്കി പൂർണ്ണമായും ഡിജിറ്റൽ കാർഡുകളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പേപ്പർ രേഖയായ സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റിനേക്കാൾ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതിനാൽ എൻ.ഐ.ഡി അംഗീകരിക്കുന്നത് ഇരു രാജ്യങ്ങളുടെയും സുരക്ഷ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
തുറന്ന അതിർത്തി നയമുള്ളതിനാൽ ഇന്ത്യക്കാർക്കും നേപ്പാൾ പൗരന്മാർക്കും പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും. നേപ്പാളിലേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ട്, വോട്ടർ ഐഡി അല്ലെങ്കിൽ സർക്കാർ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വിമാനമാർഗ്ഗം സഞ്ചരിക്കാം. നേപ്പാളിന്റെ ഈ ആവശ്യത്തിൽ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അധികൃതർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും പ്രാഥമിക ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. 4.5 മില്യണിലധികം നേപ്പാൾ പൗരന്മാർ ഇതിനോടകം എൻ.ഐ.ഡി കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ പച്ചക്കൊടി ലഭിച്ചാൽ അതിർത്തി കടന്നുള്ള യാത്രാ നടപടികൾ കൂടുതൽ എളുപ്പമാകും.












