സാധാരണ കുട്ടികൾ ബിരുദ പഠനത്തിനായി കോളേജുകളുടെ പടി കയറുന്ന പതിനെട്ടാം വയസ്സിൽ, വിദ്യാർത്ഥികളെ എൻജിനീയറിങ് പഠിപ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നാഥൻ തോമസ്. 18 വയസ്സും 346 ദിവസവും പ്രായമുള്ളപ്പോൾ മിയാമി ഡേഡ് കോളേജിൽ എൻജിനീയറിങ് ഇൻസ്ട്രക്ടറായി ചുമതലയേറ്റ നാഥൻ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെയിൽ പ്രൊഫസർ എന്ന ഗിന്നസ് ലോക റെക്കോർഡാണ് സ്വന്തമാക്കിയത്. 1717-ൽ 19-ാം വയസ്സിൽ മാത്തമാറ്റിക്‌സ് പ്രൊഫസറായ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ കോളിൻ മക്ലോറിൻ സ്ഥാപിച്ച 306 വർഷം പഴക്കമുള്ള റെക്കോർഡാണ് ഈ അത്ഭുത യുവാവ് പഴങ്കഥയാക്കിയത്.
പത്താം വയസ്സിൽ തന്നെ ഡ്യുവൽ എൻറോൾമെന്റ് പ്രോഗ്രാം വഴി കോളേജ് പഠനം ആരംഭിച്ച നാഥൻ തോമസ്, 14-ാം വയസ്സിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടി. തുടർന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഉയർന്ന മാർക്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. താൻ ഒരിക്കൽ ബാലവിദ്യാർത്ഥിയായി പഠിച്ച മിയാമി ഡേഡ് കോളേജിലേക്ക് തന്നെ പിന്നീട് അധ്യാപകനായി തിരിച്ചെത്തുകയായിരുന്നു. നിലവിൽ ‘സി ഫോർ എൻജിനീയേഴ്‌സ്’ (COP 2270) എന്ന പ്രോഗ്രാമിംഗ് കോഴ്‌സാണ് നാഥൻ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. തന്നേക്കാൾ പ്രായമുള്ളവരും ഒരേ പ്രായത്തിലുള്ളവരുമായ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിൽ പ്രായം ഒരു തടസ്സമായി തോന്നിയിട്ടില്ലെന്ന് നാഥൻ വ്യക്തമാക്കുന്നു.
അധ്യാപനത്തോടൊപ്പം ഉന്നത പഠന രംഗത്തും നാഥൻ തന്റെ മികവ് തുടരുകയാണ്. യൂണിവേഴ്സിറ്റി ഓഫ് മിയാമി സ്കൂൾ ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടർ (JD) ബിരുദത്തിനായി പഠിക്കുന്ന നാഥൻ, നിർമ്മിത ബുദ്ധിയും സാങ്കേതികവിദ്യയും വളരുന്ന പുതിയ കാലത്ത് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോയിൽ (ഐ.പി നിയമം) സ്പെഷ്യലൈസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കുടുംബത്തിലെ എൻജിനീയറിങ് അന്തരീക്ഷവും ഗണിതശാസ്ത്രത്തോടുള്ള മാതാവിന്റെ പ്രത്യേക താല്പര്യവുമാണ് ചെറുപ്പത്തിലേ തന്നെ സയൻസിലേക്ക് തന്നെ ആകർഷിച്ചതെന്ന് നാഥൻ ഓർത്തെടുക്കുന്നു. പഠനത്തോടും ഗവേഷണത്തോടുമുള്ള അടങ്ങാത്ത അഭിനിവേശമാണ് നാഥൻ തോമസിനെ ഈ കുഞ്ഞുപ്രായത്തിൽ തന്നെ ലോകപ്രശസ്തനാക്കിയത്.









