വംശീയ അസ്വസ്ഥതകൾ നിലനിൽക്കുന്ന മണിപ്പൂരിൽ ഭീകരവിരുദ്ധ പോരാട്ടത്തിൽ നിർണ്ണായക നേട്ടവുമായി സുരക്ഷാസേന. നിരോധിച്ച ഭീകരസംഘടനയുടെ മുതിർന്ന നേതാവിനെ കാക്ചിങ് ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്ത സുരക്ഷാസേന, കാങ്പോക്പി ജില്ലയിൽ നടന്ന പ്രത്യേക തെരച്ചിലിൽ തോക്കുകളും ഗ്രനേഡുകളുമടക്കമുള്ള വൻ ആയുധശേഖരവും പിടിച്ചെടുത്തു. ചൊവ്വാഴ്ചയാണ് പോലീസും കരസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.
നിരോധിത സംഘടനയായ ‘കാങ്‌ലെയ്‌പാക് കമ്മ്യൂണിസ്റ്റ് പാർട്ടി (പീപ്പിൾസ് വാർ)’ പ്രസ്ഥാനത്തിലെ സ്വയം പ്രഖ്യാപിത ‘മേജർ’ ആയ 42-കാരനെയാണ് വാംഗു മാമേയ്ചിങ് പ്രദേശത്തെ വസതിയിൽ നിന്ന് തിങ്കളാഴ്ച സൈന്യം പിടികൂടിയത്. മേഖലയിൽ സംഘർഷങ്ങൾക്കും അക്രമ സംഭവങ്ങൾക്കും നേതൃത്വം നൽകിയിരുന്ന പ്രധാനികളിൽ ഒരാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഇതിനുപിന്നാലെ കാങ്പോക്പിയിലെ മകോക്ചിങ് മലനിരകളിൽ സൈന്യവും പോലീസും നടത്തിയ ബൃഹത്തായ തെരച്ചിലിലാണ് വൻ ആയുധശേഖരം കണ്ടെടുത്തത്. അത്യാധുനിക എം16 (M16) റൈഫിൾ, 7 പിസ്റ്റളുകൾ, മാർക്ക്-3 റൈഫിൾ, സ്നൈപ്പർ റൈഫിൾ, പോയിന്റ് 22 ബോൾട്ട് ആക്ഷൻ ഗൺ, 25 സിംഗിൾ ബാരൽ ഷാട്ട്ഗണ്ണുകൾ, 4 പമ്പ് ആക്ഷൻ ഷാട്ട്ഗണ്ണുകൾ, വിനാശകാരികളായ 3 ഹാൻഡ് ഗ്രനേഡുകൾ, 20 ഡിറ്റണേറ്ററുകൾ, വിവിധ തോക്കുകളുടെ 76 വെടിയുണ്ടകൾ എന്നിവ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇതിനുപുറമെ ആശയവിനിമയത്തിനായി ഭീകരർ ഉപയോഗിച്ചിരുന്ന 4 റേഡിയോ സെറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് സുരക്ഷാസേന വ്യക്തമാക്കി.










