ഇറാനുമായുള്ള യുദ്ധസമാനമായ സംഘർഷങ്ങളും പശ്ചിമേഷ്യയിൽ മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കെ, ഇന്ത്യയുമായുള്ള നയതന്ത്ര-പ്രതിരോധ ബന്ധം വൻതോതിൽ ശക്തമാക്കാൻ ഇസ്രായേൽ നിക്ഷേപം നടത്തുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തങ്ങളുടെ “ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാൾ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇസ്രായേലിനും തനിക്കും ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന ജനപിന്തുണയും നയതന്ത്ര പിന്തുണയും അവിശ്വസനീയമാണെന്നും പ്രശംസിച്ചു.
ഇസ്രായേലിന്റെ വിദേശബന്ധങ്ങളെയും പ്രതിരോധ പങ്കാളിത്തങ്ങളെയും കുറിച്ചുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് നെതന്യാഹു ഇന്ത്യയുമായുള്ള സൗഹൃദത്തിന് പ്രാധാന്യം നൽകി സംസാരിച്ചത്. നിലവിലെ ആഗോള സാഹചര്യത്തിൽ കൂടുതൽ സഖ്യങ്ങൾ വളർത്തിയെടുക്കേണ്ടത് ഇസ്രായേലിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് തന്റെ അടുത്ത സുഹൃത്തായ നരേന്ദ്ര മോദിയുമായി ചേര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധത്തിനായി ഇസ്രായേൽ വൻതോതിൽ നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടിരിക്കുകയാണെന്ന വാദങ്ങളെ തള്ളിക്കളഞ്ഞ നെതന്യാഹു, ഇന്ത്യയിലെ ജനങ്ങളിൽ നിന്നും ഭരണകൂടത്തിൽ നിന്നും ലഭിക്കുന്ന പിന്തുണ ഇസ്രായേലിന്റെ ആത്മവിശ്വാസം ഉയർത്തുന്നതാണെന്നും കൂട്ടിച്ചേർത്തു.
അമേരിക്ക മാത്രമാണ് ഇസ്രായേലിന്റെ ശക്തനായ ഏക സഖ്യകക്ഷിയെന്ന തരത്തിൽ ഉയർന്നുവന്ന വാദങ്ങൾക്ക് മറുപടിയായാണ് നെതന്യാഹു ഇന്ത്യയെ മുന്നിൽനിർത്തി സംസാരിച്ചത്. പ്രതിരോധം, സാങ്കേതികവിദ്യ, സുരക്ഷ, വ്യാപാരം തുടങ്ങിയ നിർണായക മേഖലകളിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദം കൂടുതൽ ദൃഢമാകുന്നു എന്നതിന്റെ തെളിവാണ് നെതന്യാഹുവിന്റെ പുതിയ പരാമർശങ്ങൾ.











