ഇന്ത്യൻ വ്യോമസേനയുടെ (IAF) ചരിത്രത്താളുകളിൽ പുതിയ അധ്യായം കുറിച്ച് സ്‌ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. വ്യോമസേനയിലെ അതീവ കാഠിന്യമേറിയ ഫൈറ്റർ കോംബാറ്റ് ലീഡർ (FCL) കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യ വനിതാ പൈലറ്റ് എന്ന അഭിമാന നേട്ടമാണ് ഭാവന സ്വന്തമാക്കിയത്. ഗ്വാളിയോറിലെ ടാക്റ്റിക്‌സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിൽ (TACDE) നടന്ന പരിശീലനത്തിനൊടുവിലാണ് ഇന്ത്യയുടെ ആദ്യ ‘ടോപ്പ് ഗൺ’ എന്ന ഖ്യാതി ഭാവനയെ തേടിയെത്തിയത്.
വ്യോമസേനയിലെ ഏറ്റവും കഠിനമായ 20 ആഴ്ചത്തെ പരിശീലന പരിപാടിയാണിത്. അതിവിദഗ്ദ്ധരായ ഏതാനും പോരാളി പൈലറ്റുമാർക്ക് മാത്രമാണ് ഈ കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കാറുള്ളത്. ആധുനിക യുദ്ധതന്ത്രങ്ങൾ, ആകാശപ്പോരിലെ തന്ത്രപരമായ നീക്കങ്ങൾ, ശത്രുക്കളെ കടന്നാക്രമിക്കാനുള്ള ശേഷി എന്നിവ ഏകോപിപ്പിക്കുന്നതിൽ അതിവൈദഗ്ദ്ധ്യം നേടുന്ന പൈലറ്റുമാർക്കാണ് ഈ പദവി നൽകുന്നത്. 2016 ജൂണിൽ അവനി ചതുർവേദി, മോഹന സിംഗ് എന്നിവർക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മൂന്ന് വനിതാ ഫൈറ്റർ പൈലറ്റുമാരിൽ ഒരാളായി കമ്മീഷൻ ചെയ്യപ്പെട്ട ഭാവന കാന്ത്, തൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.
സമീപകാലത്തായി ഇന്ത്യൻ വ്യോമസേനയിൽ വനിതാ ഉദ്യോഗസ്ഥർ ഉന്നത നേട്ടങ്ങൾ കൈവരിക്കുന്നതിന്റെ തുടർച്ചയാണ് ഈ വിജയം. കഴിഞ്ഞ വർഷം ഒക്ടോബറിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം റഫാൽ വിമാനത്തിൽ പറന്ന സ്‌ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗ് യോഗ്യതയുള്ള ഫ്ലയിംഗ് ഇൻസ്ട്രക്ടർ (QFI) ബാഡ്ജ് നേടിയിരുന്നു. ഇതിന് പിന്നാലെ സ്‌ക്വാഡ്രൺ ലീഡർ സാനിയ കാറ്റഗറി-എ ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്ടർ യോഗ്യത നേടുന്ന ആദ്യ വനിതാ ഓഫീസറായി മാറിയിരുന്നു. 1971-ൽ സ്ഥാപിതമായ ടി.എ.സി.ഡി.ഇ (TACDE) വ്യോമസേനയുടെ പ്രതിരോധ ശേഷിയും പോരാട്ട വീര്യവും മിനുക്കിയെടുക്കുന്ന മുൻനിര പരിശീലന കേന്ദ്രമാണ്. ഭാവന കാന്തിന്റെ ഈ നേട്ടം ഇന്ത്യൻ സായുധ സേനയിലെ വനിതകൾക്ക് വലിയ പ്രചോദനമാകും.











