പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തെ ഞങ്ങൾ ‘സഹിക്കുകയാണ്’ എന്ന വിവാദ പരാമർശം നടത്തിയ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് ബോളിവുഡ് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ ശക്തമായ മറുപടി. സർദാരിയുടെ പഴയ അഴിമതി ആരോപണങ്ങളും ‘മിസ്റ്റർ 10 പെർസെന്റ്’ എന്ന വിളിപ്പേരും ഓർമ്മിപ്പിച്ച് സമൂഹമാധ്യമമായ ‘എക്സി’ലൂടെയാണ് ജാവേദ് അക്തർ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് സർദാരി ഇന്ത്യയ്ക്കെതിരെയും ന്യൂനപക്ഷങ്ങൾക്കെതിരെയും വിവാദ പരാമർശം നടത്തിയത്. “ഇന്ത്യക്കാർക്ക് അവരുടെതായ അജണ്ടയുണ്ട്, അവർ അഖണ്ഡ ഭാരതത്തിൽ വിശ്വസിക്കുന്നു. എന്നാൽ ഞങ്ങൾ മുസ്ലീങ്ങളാണ്, രാജ്യത്തെ 3-4 ശതമാനം വരുന്ന ഹിന്ദു ജനസംഖ്യയെ സഹിക്കുന്ന സഹിഷ്ണുതയുള്ള മനോഭാവമാണ് ഞങ്ങൾക്കുള്ളത് .പാകിസ്താനിലെ ഹിന്ദുക്കൾ മറ്റെവിടെയത്തെക്കാളും സ്വാതന്ത്ര്യമുള്ളവരും സുരക്ഷിതരുമാണ്” എന്നായിരുന്നു സർദാരിയുടെ അവകാശവാദം.
ഈ പ്രസ്താവനയ്ക്കെതിരെയാണ് ജാവേദ് അക്തർ രംഗത്തെത്തിയത്. “ബേനസീർ ഭൂട്ടോയെ വിവാഹം കഴിച്ചതിന് ശേഷം മാത്രം ശ്രദ്ധിക്കപ്പെട്ട സർദാരി പറയുന്നു, തങ്ങൾ രാജ്യത്തെ 3-4 ശതമാനം വരുന്ന ഹിന്ദുക്കളെ സഹിക്കുകയാണെന്ന്. സൂര്യന് കീഴിലുള്ള 10 ശതമാനത്തിൽ താഴെ വരുന്ന ഒന്നിനോടും സർദാരിക്ക് പണ്ടേ യാതൊരു അനുകമ്പയുമില്ലെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും” എന്ന് അക്തർ കുറിച്ചു.സർക്കാറിന്റെ കരാറുകളിൽ നിന്നും പദ്ധതികളിൽ നിന്നും 10 ശതമാനം കമ്മീഷൻ കൈപ്പറ്റുന്ന അഴിമതിക്കാരൻ എന്ന പേരിൽ പാകിസ്താനിൽ സർദാരിക്ക് വീണ ‘മിസ്റ്റർ 10 പെർസെന്റ്’ എന്ന വിശേഷണത്തെയാണ് അക്തർ തന്റെ പരിഹാസത്തിലൂടെ കൂട്ടിച്ചേർത്തത്. ജാവേദ് അക്തറിന്റെ മറുപടി പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.








