തൃണമൂൽ കോൺഗ്രസിനെതിരെ (TMC) ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). സ്വകാര്യ വിമാന കമ്പനിക്ക് എംബ്രയർ ജെറ്റ് വിമാനവും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാങ്ങുന്നതിനായി പാർട്ടി ഫണ്ടിൽ നിന്ന് തൃണമൂൽ കോൺഗ്രസ് 160 കോടി രൂപ നൽകിയതായി ഇ.ഡി കണ്ടെത്തി. പാർട്ടി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഈ വിമാനങ്ങളും ഹെലികോപ്റ്ററുകളും പിന്നീട് ഉയർന്ന നിരക്കിൽ തൃണമൂൽ കോൺഗ്രസ് തന്നെ വാടകയ്‌ക്കെടുക്കുകയായിരുന്നു.
ഇത്തരത്തിൽ വിമാനവും ഹെലികോപ്റ്ററും വാടകയ്‌ക്കെടുത്ത ഇനത്തിൽ മാത്രം 187 കോടി രൂപ തൃണമൂൽ കോൺഗ്രസ് ഈ കമ്പനിക്ക് നൽകിയതായും ഇ.ഡി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും മറ്റ് പാർട്ടി ആവശ്യങ്ങൾക്കുമായി ഉപയോഗിച്ച യാത്രാ സംവിധാനങ്ങളുടെ മറവിൽ നടന്ന പണമിടപാടുകളിലാണ് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
പാർട്ടി ഫണ്ട് വഴിമാറ്റി വിനിയോഗിച്ചതിലും സാമ്പത്തിക തിരിമറി നടന്നതിലും തൃണമൂൽ കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ പങ്കും ഇ.ഡി നിരീക്ഷിച്ചുവരികയാണ്. അതേസമയം, കേസ് അന്വേഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന. ഇതോടെ പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ കേന്ദ്ര ഏജൻസിയുടെ പുതിയ നീക്കം വലിയ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്.












