അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്ക് മറുപടിയായി ഇന്ത്യ നടപ്പിലാക്കിയ ചരിത്രപരമായ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) സൈനിക നടപടിക്ക് പിന്നിലെ നിർണായക തന്ത്രങ്ങളും തീരുമാനങ്ങളും പുറത്ത്. പാകിസ്താന്റെ ആണവായുധ ഭീഷണിയെ ഇന്ത്യ എങ്ങനെയാണ് തകർത്തതെന്ന് വെളിപ്പെടുത്തുന്ന തന്ത്രപ്രധാന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ തീരുമാനിച്ചപ്പോൾ, പാകിസ്താന്റെ ആണവ ഭീഷണിയായിരുന്നു ഉയർന്നുവന്ന പ്രധാന ആശങ്കകളിലൊന്ന്. എന്നാൽ പാകിസ്താന്റെ തന്ത്രപരമായ ആണവ ഭീഷണി ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ‘സ്ട്രാറ്റജിക് ബ്ലാക്ക്‌മെയിലിങ്’ മാത്രമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ദോവൽ വിലയിരുത്തുകയായിരുന്നു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്യിബ തുടങ്ങിയ ഭീകരസംഘടനകളെ സംരക്ഷിക്കാനല്ല, മറിച്ച് ഒരു രാജ്യത്തിന്റെ നിലനിൽപ്പിനാണ് ആണവായുധങ്ങൾ ഉപയോഗിക്കുന്നതെന്ന് ദോവൽ വ്യക്തമാക്കി. ബഹവൽപൂരിലെയും മുറിദ്കെയിലെയും ഭീകര താവളങ്ങൾ സംരക്ഷിക്കാൻ പാകിസ്താൻ ആണവ യുദ്ധത്തിന് മുതിരില്ലെന്നും, അങ്ങനെ ചെയ്താൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.
ദോവലിന്റെ ഈ ശക്തമായ നിലപാടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് വ്യക്തമായ രാഷ്ട്രീയ അനുമതി നൽകുകയായിരുന്നു. ഭീകരാക്രമണങ്ങൾ ഇനി ഇന്ത്യ നിശ്ശബ്ദം സഹിക്കില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ആണവ ഭീഷണിയുടെ തണലിൽ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം ഇനി അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു.
തീരുമാനം എടുത്ത് മണിക്കൂറുകൾക്കകം ഇന്ത്യ കൃത്യമായ ആക്രമണ പദ്ധതി തയ്യാറാക്കി. ആക്രമണം നടത്തുന്നതിന് വെറും ആറ് മണിക്കൂർ മുൻപാണ് ലക്ഷ്യങ്ങൾ അന്തിമമായി ഉറപ്പിച്ചത്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, സാറ്റലൈറ്റ് സർവേകൾ, ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം (IACCS) എന്നിവ സമഗ്രമായി സംയോജിപ്പിച്ചായിരുന്നു ഓപ്പറേഷൻ നടപ്പിലാക്കിയത്.
വെറും 23 മിനിറ്റിനുള്ളിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും 9 പ്രധാന ഭീകര താവളങ്ങളാണ് ഇന്ത്യൻ സേന തകര്ത്തത്. 100 ശതമാനം കൃത്യതയോടെ പൂർത്തിയാക്കിയ ഈ ദൗത്യത്തിൽ ഇന്ത്യക്ക് യാതൊരുവിധ നഷ്ടങ്ങളും സംഭവിച്ചില്ല. പാകിസ്താന്റെ ആണവ ഭീഷണിയെ ഭയപ്പെടാതെ ഇന്ത്യ നടത്തിയ ഈ പ്രത്യാക്രമണം ആഗോളതലത്തിൽ തന്നെ വലിയ തന്ത്രപരമായ മാറ്റങ്ങൾക്കാണ് വഴിതുറന്നത്.










