എയർ ഇന്ത്യ ഗ്രൂപ്പിലെ മുന്നൂറ്റമ്പതോളം പൈലറ്റുമാർക്കിടയിൽ നടത്തിയ നിർബന്ധിത ലഹരി പരിശോധനയിൽ രണ്ട് പൈലറ്റുമാർക്ക് കൂടി സൈക്കോആക്ടീവ് ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരങ്ങൾ പുറത്തുവന്നു. എല്ലാ പൈലറ്റുമാർക്കും നൂറ് ശതമാനം ലഹരി പരിശോധന നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞയാഴ്ച എയർ ഇന്ത്യ മാനേജ്‌മെന്റ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഈ പുതിയ കണ്ടെത്തലുകൾ. നിലവിൽ ലഭിച്ച പ്രാരംഭ പരിശോധനാ ഫലം സ്ഥിരീകരിച്ച പോസിറ്റീവ് ഫലമല്ലെന്നും, വ്യോമയാന ചട്ടങ്ങൾ പ്രകാരം കൂടുതൽ സ്ഥിരീകരണ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമേ അന്തിമ റിപ്പോർട്ട് വ്യക്തമാകൂ എന്നും അധികൃതർ സൂചിപ്പിച്ചു. എയർ ഇന്ത്യയിലും എയർ ഇന്ത്യ എക്സ്പ്രസിലുമായി അയ്യായിരത്തോളം പൈലറ്റുമാരാണ് നിലവിൽ ജോലി ചെയ്യുന്നത്.
ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ കമാൻഡർ കഞ്ചാവ് ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിലും തുടർന്ന് നടത്തിയ സ്ഥിരീകരണ പരിശോധനയിലും തെളിഞ്ഞതിനെ തുടർന്നാണ് ഗ്രൂപ്പ് തലത്തിൽ എല്ലാ പൈലറ്റുമാർക്കും പരിശോധന കർശനമാക്കിയത്. നിലവിലുള്ള നിയമങ്ങൾ പ്രകാരം അനുവദനീയമല്ലാത്ത മരുന്നുകളോ ലഹരിവസ്തുക്കളോ ഉപയോഗിക്കുന്നത് കണ്ടെത്താനായി ഗ്രൂപ്പിലെ മുഴുവൻ പൈലറ്റുമാരെയും പരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചതായി ഫ്ലൈറ്റ് ഓപ്പറേഷൻസ് വിഭാഗം പൈലറ്റുമാർക്ക് അയച്ച ആഭ്യന്തര സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഗുരുഗ്രാമിലെ അക്കാദമിയിൽ പരിശീലനത്തിനെത്തുന്ന പൈലറ്റുമാർ, സർവീസുകൾക്ക് ശേഷം ഫ്ലൈറ്റ് ബ്രീഫിംഗ് സെന്ററുകളിലും ഓഫീസുകളിലും എത്തുന്നവർ എന്നിവരെയെല്ലാം ഘട്ടംഘട്ടമായി പരിശോധിച്ചുവരികയാണ്.
ആഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ എയർബസ് എ320നിയോ വിമാനം പറക്കലിനിടയിൽ പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവമാണ് ഈ കർശന നടപടികൾക്ക് വഴിവെച്ചത്. വിമാനത്തിന്റെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും കോക്ക്പിറ്റിൽ തുടർച്ചയായ മുന്നറിയിപ്പുകൾ മുഴങ്ങുകയും ചെയ്തതിനെത്തുടർന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഉറക്കസംബന്ധമായ പ്രശ്നങ്ങൾക്ക് ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളാണ് കഴിച്ചതെന്ന് പൈലറ്റ് വിശദീകരിച്ചെങ്കിലും, അന്വേഷണ വിധേയമായി ഇയാളെ ഫ്ലൈയിംഗ് ഡ്യൂട്ടിയിൽ നിന്ന് പൂർണ്ണമായി മാറ്റിനിർത്തിയിരിക്കുകയാണ്. വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കൂടുതൽ പൈലറ്റുമാർക്കിടയിൽ പരിശോധന ശക്തമായി തുടരാനാണ് എയർ ഇന്ത്യ ഗ്രൂപ്പിന്റെ തീരുമാനം.










