ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യത്തെയും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായുള്ള പരസ്പര സല്യൂട്ടിനെയും നിശിതമായി വിമർശിച്ച് ഡിഎംകെ മുഖപത്രമായ ‘മുരശൊലി’ രംഗത്തെത്തി. ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങിൽ നടി മുൻനിരയിൽ ഇരുന്നതും ഇരുവരും പരസ്പരം സല്യൂട്ട് കൈമാറിയതും ലജ്ജാകരമാണെന്നും വിജയ്ക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് ഇത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ലെന്നും പത്രം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ഒരു ഔദ്യോഗിക ദേശീയ ദിനാഘോഷ വേദിയിൽ ഇത്തരം പെരുമാറ്റങ്ങൾ ഉചിതമാണോയെന്നും വിജയിന്റെ കടുത്ത ആരാധകർക്ക് മാത്രമേ ഇതൊക്കെ ന്യായീകരിക്കാൻ സാധിക്കൂ എന്നും ലേഖനം ആരോപിക്കുന്നു.
മുഖ്യമന്ത്രിയായി അധികാരമേറ്റ് മൂന്ന് മാസം തികയുമ്പോഴേക്കും വിജയ്ക്ക് തന്റെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും ജനപിന്തുണയെക്കുറിച്ചും കടുത്ത ആശങ്ക ഉടലെടുത്തിട്ടുണ്ടെന്ന് പത്രം ചൂണ്ടിക്കാട്ടി. ‘കടമ കഴിഞ്ഞുവെന്ന് കരുതി ആരും മാറിനിൽക്കരുതെന്നും നല്ല പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിനൊപ്പം നിൽക്കണമെന്നും’ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വിജയ് നടത്തിയ അഭ്യർത്ഥന ഈ ഭയത്തിൽ നിന്നുള്ളതാണെന്നാണ് വിമർശനം. വിജയ്ക്ക് വോട്ട് ചെയ്തതിൽ പലരും ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നും കോയമ്പത്തൂരിൽ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസ് കൈകാര്യം ചെയ്തതിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും ലേഖനം ആരോപിക്കുന്നു.
തന്റെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട നിർമ്മാതാക്കളായ വെങ്കട നാരായണ, അർച്ചന കൽപാത്തി, ജഗദീഷ് പളനിസ്വാമി എന്നിവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചതിനെയും ഭരണകക്ഷി എംഎൽഎമാർക്കും മന്ത്രിമാർക്കുമെതിരെയുള്ള പരാതികളിൽ നടപടിയെടുക്കാത്തതിനെയും മുഖപത്രം ചോദ്യം ചെയ്തു. സർക്കാരിനെ വിമർശിക്കുന്നവരെ സോഷ്യൽ മീഡിയയിൽ വേട്ടയാടുകയാണെന്നും കോടതികളിൽ നിന്ന് സർക്കാരിന് തുടർച്ചയായി വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ടെന്നും പത്രം പറഞ്ഞു. ജനങ്ങൾ വിഡ്ഢികളല്ലെന്നും ഭരണരംഗത്തെ ഇത്തരം വീഴ്ചകൾ വിജയിയെ ജനങ്ങളിൽ നിന്ന് കൂടുതൽ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ഡിഎംകെ മുഖപത്രം നിലപാട് വ്യക്തമാക്കിയത്.








