ലഖ്‌നൗ : അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കപ്പണവും സംഭാവനകളും തട്ടിയെടുത്തെന്ന ഗുരുതരമായ ആരോപണ കേസിൽ ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ആശ്വാസമായി ഉത്തർപ്രദേശ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട്. അന്വേഷണത്തിൽ ചമ്പത് റായിക്കോ മുൻ ട്രസ്റ്റ് അംഗമായ അനിൽ മിശ്രയ്ക്കോ തട്ടിപ്പിൽ യാതൊരുവിധ കുറ്റകരമായ പങ്കുമില്ലെന്ന് വ്യക്തമാക്കിയാണ് എസ്.ഐ.ടി ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് പരിശോധിച്ച ശേഷം റിപ്പോർട്ട് തുടർനടപടികൾക്കായി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് കൈമാറി. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ കഴിഞ്ഞ ജൂണിൽ ഇരുവരും തങ്ങളുടെ പദവികളിൽ നിന്ന് രാജിസുവെച്ചിരുന്നു.
ക്ഷേത്ര കാണിക്ക എണ്ണുന്ന മുറിയിൽ വച്ച് ജീവനക്കാർ പണം തട്ടിയെടുക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നുവെങ്കിലും, ഇതിൽ ഉന്നത ഭാരവാഹികൾക്ക് പങ്കില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിൽ തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ നടപടിയെടുക്കാനും പരാതി നൽകാനും മുൻകൈ എടുത്തത് താനാണെന്ന് ചമ്പത് റായി വെളിപ്പെടുത്തിയിരുന്നു. അഴിമതിയും സുരക്ഷാവീഴ്ചയും കണ്ടെത്തിയതിനെ തുടർന്ന് എട്ടുപേർക്കെതിരെയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളായ എട്ടുപേരും നിലവിൽ റിമാൻഡിൽ കഴിയുകയാണ്. ബാങ്ക് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പരിശോധനയിലെ പോരായ്മകളുമാണ് തട്ടിപ്പിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ക്രമക്കേടുകൾ അന്വേഷിച്ച ആദ്യ എസ്.ഐ.ടിയുടെ റിപ്പോർട്ടിൽ ഉന്നത നേതാക്കൾക്ക് പങ്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന രണ്ടാംഘട്ട അന്വേഷണം നിലവിൽ തുടരുകയാണ്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഈ അന്വേഷണ റിപ്പോർട്ടിനെ സംശയത്തോടെയാണ് കാണുന്നത്. അതേസമയം കാണിക്ക എണ്ണൽ പ്രക്രിയ കൂടുതൽ സുതാര്യമാക്കാൻ മുൻ ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരെയും ഐ.ഐ.ടി വിദഗ്ധരെയും ട്രസ്റ്റിന്റെ പുതിയ ഭാരവാഹികളായി നിയമിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.









