27 വർഷം മുൻപ് താൻ നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നുവരെ ഒരു കുഴി പോലും രൂപപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പൂനെയിലെ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. റോഡുകളിൽ കുഴികളില്ലാത്തതിനെക്കുറിച്ച് ആരും വാർത്തകൾ എഴുതാറില്ലെന്നും, എന്നാൽ അടുത്തിടെ മിസ്സിംഗ് ലിങ്ക് പദ്ധതി പ്രദേശത്തുണ്ടായ തകർച്ചയിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയായിരുന്നിട്ട് കൂടി സോഷ്യൽ മീഡിയയിൽ തന്നെ ട്രോളിയെന്നും അദ്ദേഹം ചിരിയോടെ പറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കാൻ സോഷ്യൽ മീഡിയ നല്ലൊരു മാധ്യമമാണെന്നും അന്ന് വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലാണ് മിസ്സിംഗ് ലിങ്ക് നിർമ്മിക്കാൻ സാധിക്കാതിരുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.
ഇൻഫ്രാസ്ട്രക്ചർ പരിപാലനത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളുടെ പങ്ക് നിർണായകമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. റോഡുകളിലെ തകരാറുകൾ മുൻകൂട്ടി കണ്ടെത്താൻ ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലിഡാർ (LiDAR), സാറ്റലൈറ്റ് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കണം. അടിസ്ഥാന സൗകര്യ വികസനം എപ്പോഴും 25 മുതൽ 50 വർഷം വരെയുള്ള ഭാവി ആവശ്യങ്ങൾ മുന്നിൽക്കണ്ട് ദീർഘവീക്ഷണത്തോടെ രൂപകൽപ്പന ചെയ്യണം. താൽക്കാലിക പരിഹാരങ്ങൾക്ക് പകരം ഭാവിയിലെ തിരക്ക് മുൻകൂട്ടി കണ്ട് പദ്ധതികൾ നടപ്പിലാക്കണമെന്നും ഡൽഹി-മീററ്റ് പാത പോലുള്ള നിർമ്മാണങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യ വികസനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ അടിത്തറയാണെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ദാരിദ്ര്യം കുറയ്ക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ഗതാഗതച്ചെലവ് കുറയ്ക്കുകയും വ്യവസായം, വ്യാപാരം, ടൂറിസം എന്നിവയ്ക്ക് കരുത്തുപകരുകയും കർഷകർക്ക് വലിയ വിപണികൾ തുറന്നുനൽകുകയും ചെയ്യും. ഇലക്ട്രിക് വാഹനങ്ങൾ, ബയോഫ്യുവൽ തുടങ്ങിയ നൂതന സാങ്കേതിക മുന്നേറ്റങ്ങളിലൂടെ ഇന്ത്യൻ ഓട്ടോമൊബൈൽ മേഖല വൻ വളർച്ച കൈവരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾ മൂല്യങ്ങളിലും വിശ്വാസ്യതയിലും ഗുണനിലവാരത്തിലും അധിഷ്ഠിതമായ വിജയത്തിനായി പ്രവർത്തിക്കണമെന്ന് ഗഡ്കരി ഉപദേശിച്ചു. വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. പൂനെയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വരും നാളുകളിൽ 60,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്നും നഗരത്തിന്റെ വളരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ നൂതന സാമ്പത്തിക മാതൃകകൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.








