ഔദ്യോഗിക വാർത്താക്കുറിപ്പുകളിലും പോസ്റ്ററുകളിലും മുഖ്യമന്ത്രി വി.ഡി. സതീശന് പകരം മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ പേരും ചിത്രവും നൽകിയ സംഭവത്തിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ (PRD) രണ്ട് ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. വലിയ വീഴ്ച വരുത്തിയതിന് പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ പി.ആർ. സാബു, വെബ് ആൻഡ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസർ പ്രതീഷ് ഡി. മണി എന്നിവരെയാണ് അടിയന്തരമായി സ്ഥലം മാറ്റിയത്.
തീരുമാനപ്രകാരം പ്രതീഷ് ഡി. മണിയെ ഡൽഹി ഇൻഫർമേഷൻ ഓഫീസറായും പി.ആർ. സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയിട്ടുള്ളത്. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ മാധ്യമ വാട്സാപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിക്ക് പകരം പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്ററാണ് സാബു പങ്കുവെച്ചിരുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പഴയ പോസ്റ്റർ ശ്രദ്ധിക്കാതെ മാധ്യമ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുകയായിരുന്നു.
ഇതിനുപിന്നാലെ സ്വാതന്ത്ര്യദിന പരിപാടികളുടെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് ‘പിണറായി വിജയൻ’ എന്ന് തെറ്റായി രേഖപ്പെടുത്തിയതിനാണ് പ്രതീഷ് ഡി. മണിക്കെതിരെ നടപടിയുണ്ടായത്. സർക്കാരിന്റെ ഏറ്റവും പ്രമുഖമായ വാർത്താ പ്രചാരണ വിഭാഗത്തിൽ നിന്ന് തുടർച്ചയായി ഉണ്ടായ ഇത്തരമൊരു ഗുരുതരമായ വീഴ്ച ഭരിക്കുന്ന സർക്കാരിനും വലിയ തലവേദനയാണ് സൃഷ്ടിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചതിനെ തുടർന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.








