ഡിസ്‌കവറി ചാനൽ പുറത്തുവിട്ട ‘ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ’ എന്ന രണ്ട് ഭാഗങ്ങളുള്ള വിഡിയോ ഡോക്യുമെന്ററി ആഗോളതലത്തിൽ വൻ ശ്രദ്ധ നേടിയതോടെ, കടുത്ത നിരാശയിലും വിറളിയിലുമായി പാകിസ്താൻ. ഓപ്പറേഷൻ സിന്ദൂറിലൂടെ തങ്ങൾക്കേറ്റ തിരിച്ചടിയുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നതോടെയാണ് പാകിസ്താൻ സൈന്യത്തിന്റെ ഔദ്യോഗിക മാധ്യമവിഭാഗമായ ഐഎസ്പിആർ ഇന്ത്യയ്‌ക്കെതിരെ പുതിയ വിദ്വേഷ പ്രചാരണങ്ങളും വ്യാജ വാദങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 15-ന് പ്രീമിയർ ചെയ്ത ഡോക്യുമെന്ററിയിൽ, പെഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന നടത്തിയ 88 മണിക്കൂർ നീണ്ട പ്രത്യാക്രമണത്തിന്റെ കൃത്യമായ ആസൂത്രണവും നിർവ്വഹണവും ഉന്നത സൈനിക മേധാവികളും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും തുറന്നുപറയുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ നൂറുശതമാനം വിജയമെന്ന അവകാശവാദത്തെ ചോദ്യം ചെയ്തും വസ്തുതകളെ തള്ളിക്കളഞ്ഞുമാണ് ഐഎസ്പിആർ രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയുടെ സൈനിക തിരിച്ചടിയിൽ പാക് അധീന കശ്മീരിലെയും (PoK) പാകിസ്താനിലെയും ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനകളുടെ ആസ്ഥാനങ്ങളും പരിശീലന കേന്ദ്രങ്ങളും തകർന്നിരുന്നു.
ഇന്ത്യൻ സൈനിക നടപടിയിൽ തങ്ങളുടെ ഭീകര ശൃംഖല തകരുകയും അന്താരാഷ്ട്ര തലത്തിൽ നാണക്കേടുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ, പാക് ജനതയുടെയും ഭീകരസംഘടനകളുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകാനാവാതെ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ സമ്മർദ്ദത്തിലാണ്. ഈ തിരിച്ചടി മറച്ചുവെക്കാനാണ് അഫ്ഗാനിസ്ഥാൻ അതിർത്തിയിലും ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വയിലും പാക് സൈന്യം അനാവശ്യമായ ആക്രമണങ്ങൾ നടത്തുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. ഇതിന് പുറമെ, ഇന്ത്യൻ സേനയുടെ പ്രതിച്ഛായ തകർക്കുന്നതിനായി ഐഎസ്ഐയുടെയും ഐഎസ്പിആറിന്റെയും നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ ചിത്രങ്ങളും നിർമ്മിത വീഡോയോകളും (Manipulated Videos) പ്രചരിപ്പിച്ച് വിവരയുദ്ധം (Information Warfare) ശക്തമാക്കാനാണ് പാകിസ്താന്റെ പുതിയ നീക്കം.
എന്നാൽ പാകിസ്താന്റെ പ്രചാരണങ്ങൾ ഇന്ത്യൻ ജനതയെയോ അന്താരാഷ്ട്ര സമൂഹത്തെയോ സ്വാധീനിക്കില്ലെന്നും അവരുടെ വ്യാജ പ്രചാരണങ്ങളെ നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.








