ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ (UNSC) സ്വന്തം രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിക്കരുതെന്നും, ഉപരോധ പട്ടികയിൽ നിന്ന് ഭീകരരെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ചൈനയ്ക്കും പാകിസ്താനും കടുത്ത മുന്നറിയിപ്പ് നൽകി ഇന്ത്യ. യുഎൻ രക്ഷാസമിതിയുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള പൊതു ചർച്ചയിലാണ് ഇന്ത്യയുടെ ഡെപ്യൂട്ടി പെർമനന്റ് പ്രതിനിധി യോജ്ന പട്ടേൽ ഇരുരാജ്യങ്ങളുടെയും പേരുകൾ എടുത്തുപറയാതെ തന്നെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
രക്ഷാസമിതിയിലെ അംഗത്വം ഭീകരവാദികളെ ആഗോള ഉപരോധ പട്ടികയിൽ നിന്ന് ഒഴിവാക്കാനോ, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി മറ്റുള്ളവരെ പട്ടികയിൽപ്പെടുത്താനോ ഉള്ള ആയുധമാക്കരുതെന്ന് യോജ്ന പട്ടേൽ തുറന്നടിച്ചു. ഭീകരവാദികളെ ആഗോള ഭീകരരായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ സുതാര്യതയും നിഷ്പക്ഷതയും പുലർത്തണം. ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള വേദിയായി ഐക്യരാഷ്ട്രസഭ മാറാതിരിക്കാൻ അംഗരാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും ഇന്ത്യ ഉറപ്പിച്ചു പറഞ്ഞു.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല പ്രമുഖ ഭീകരരെയും യുഎൻ രക്ഷാസമിതിയുടെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും നീക്കങ്ങളെ ചൈന മുൻപും സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് വീറ്റോ ചെയ്യുകയോ തടഞ്ഞു വെക്കുകയോ ചെയ്തിരുന്നു. കൂടാതെ, പാകിസ്താന്റെ പിന്തുണയോടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണം നടത്താനുള്ള ശ്രമങ്ങളും യുഎന്നിൽ നടന്നിട്ടുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരെയാണ് ഇന്ത്യ യുഎൻ വേദിയിൽ വച്ച് തന്നെ ചൈനയ്ക്കും പാകിസ്താനും ശക്തമായ തിരിച്ചടി നൽകിയത്.








