പാക് അധീന കശ്മീരിലെ (പിഒകെ) ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. സർക്കാരിലേക്കുള്ള നികുതികളും വൈദ്യുതി ബില്ലുകളും അടയ്ക്കരുതെന്നും സർക്കാർ ഓഫീസുകളും സ്കൂളുകളും ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) സിവിൽ നിസ്സഹകരണ സമരത്തിന് ആഹ്വാനം ചെയ്തു. പലന്ദരിയിൽ നടന്ന വൻ പൊതുസമ്മേളനത്തിൽ സംസാരിക്കവെ ജെഎഎസി നേതാവ് സർദാർ അമൻ കശ്മീരിയാണ് പാകിസ്ഥാൻ ഭരണകൂടത്തിന്റെ ക്രൂരമായ ബലപ്രയോഗത്തിനെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും ജനങ്ങളോട് രംഗത്തിറങ്ങാൻ ആവശ്യപ്പെട്ടത്. മാസങ്ങളായി മേഖലയിൽ നിലനിൽക്കുന്ന കടുത്ത അസംതൃപ്തിയുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം.
പാകിസ്ഥാൻ സൈന്യത്തിനും ഭരണകൂടത്തിനുമെതിരെ കടുത്ത പ്രതിഷേധമാണ് റാലിയിൽ ഉയർന്നത്. ‘തോക്കുകൊണ്ടുള്ള ഭരണം ഞങ്ങൾ അംഗീകരിക്കില്ല’ എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രക്ഷോഭകർ രംഗത്തെത്തിയത്. 70 ദിവസത്തിലേറെയായി നെഞ്ചുവിരിച്ച് സമരം തുടരുന്ന സാധാരണ ജനങ്ങൾ തോക്കിന്റെ ബലപ്രയോഗത്തിൽ ഭയപ്പെടില്ലെന്നും, വെടിയുണ്ടകൾ കൊണ്ട് പ്രതിഷേധത്തെ അടിച്ചമർത്താമെന്ന് ഭരണകൂടം കരുതേണ്ടതില്ലെന്നും സർദാർ അമൻ കശ്മീരി വ്യക്തമാക്കി. സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങളിൽ കഷ്ടപ്പാടുകൾ അനുഭവിച്ച് വളർന്നവരാണ് പ്രക്ഷോഭകരെന്നും അവർ വെടിയുണ്ടകളെ ഭയപ്പെടുന്നവരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റാലികളിലും മുദ്രാവാക്യം വിളികളിലും മാത്രം ഒതുങ്ങിനിന്ന പ്രക്ഷോഭത്തെ ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകുന്ന തരത്തിലുള്ള നിസ്സഹകരണ സമരമാക്കി മാറ്റുകയാണ് ജെഎഎസി. നികുതികളും വൈദ്യുതി ചാർജ്ജുകളും നിഷേധിക്കുന്നതിനൊപ്പം സ്കൂളുകളും സർക്കാർ ഓഫീസുകളും പൂർണ്ണമായി ബഹിഷ്കരിച്ച് ഭരണസംവിധാനത്തെ പൂർണ്ണമായും സ്തംഭിപ്പിക്കാനാണ് ഇവരുടെ നീക്കം.
മേഖലയിലെ ഗോതമ്പ് വിലവർദ്ധനയ്ക്കെതിരെ 2023 സെപ്റ്റംബറിൽ റാവലകോട്ടിൽ വ്യാപാരികളും വിദ്യാർത്ഥികളും അഭിഭാഷകരും ചേർന്ന് രൂപീകരിച്ച ഈ സഖ്യത്തെ, പ്രക്ഷോഭങ്ങൾ ശക്തമായതിനെ തുടർന്ന് ഭീകരവിരുദ്ധ നിയമപ്രകാരം പാകിസ്ഥാൻ ഭരണകൂടം നിരോധിച്ചിരുന്നു. സംഘർഷം ഒഴിവാക്കാൻ വിഷയം രാഷ്ട്രീയമായി കണ്ട് പരിഹാരം കണ്ടെത്തണമെന്നും, തോക്കുകൊണ്ട് തന്നെ അടിച്ചമർത്താനാണ് ഭാവമെങ്കിൽ ജനങ്ങളും അതേരീതിയിൽ മറുപടി നൽകേണ്ടി വരുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി.










