പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അവഹേളിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത് എന്നതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് വിവരം.
ഡൽഹി ജന്തർ മന്തർ സമരത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രതികരണത്തിലാണ് ജാൻമണി വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു പരാമർശമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി അനുകൂല സംഘടനകൾ പരാതിയുമായി രംഗത്തെത്തിയത്. വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായതോടെ താൻ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ജാൻമണി മാപ്പ് ചോദിച്ചിരുന്നു.
തന്റെ മലയാളം ശരിയാകാത്തതുകൊണ്ട് സംഭവിച്ച തെറ്റിദ്ധാരണയാണിതെന്നും, പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പരാമർശിച്ചതെന്നും വിശദീകരിച്ച് ജാൻമണി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നുവെങ്കിലും പോലീസ് നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.










