യുഎഇയിൽ വിമാനം റദ്ദാക്കിയതിനെത്തുടർന്ന് താമസസൗകര്യം തേടിയ പാകിസ്താൻ യാത്രക്കാർക്ക് ഹോട്ടൽ മുറികൾ നിഷേധിച്ചതായി ഗുരുതര ആരോപണം. ഇന്ത്യൻ, അമേരിക്കൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രം ഹോട്ടൽ താമസസൗകര്യം നൽകുകയും പാകിസ്താൻ പൗരന്മാരെ മാറ്റിനിർത്തുകയും ചെയ്തതായിപാകിസ്താൻ നാഷണൽ അസംബ്ലി മുൻ സ്പീക്കറും നിലവിലെ എംപിയുമായ അസദ് ഖൈസർ ആരോപിച്ചു. പാകിസ്ഥാൻ പാർലമെന്റിൽ വിഷയം ഉന്നയിച്ച അദ്ദേഹം, നയതന്ത്രതലത്തിൽ യുഎഇ അധികൃതരുമായി ഈ വിവേചനം ചർച്ച ചെയ്യണമെന്ന് പാക് സർക്കാരിനോട് ആവശ്യപ്പെട്ടു.
തനിക്കും മറ്റ് പാകിസ്താൻ യാത്രക്കാർക്കും നേരിടേണ്ടി വന്ന അപമാനകരമായ അനുഭവമാണ് തെഹരീക് ഇ ഇൻസാഫ് (പിടിഐ) നേതാവ് കൂടിയായ അസദ് ഖൈസർ നാഷണൽ അസംബ്ലിയിൽ വിവരിച്ചത്. “ഞങ്ങളുടെ വിമാനം റദ്ദാക്കിയപ്പോൾ ഹോട്ടലിൽ മുറി അന്വേഷിച്ചെങ്കിലും പാകിസ്ഥാനികളോട് ജീവനക്കാർ കാണിച്ച നിലപാട് വളരെ മോശമായിരുന്നു. ഇന്ത്യയിലെയും അമേരിക്കയിലെയും പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമാണ് താമസസൗകര്യം നൽകുന്നതെന്ന് അവിടെ ഔദ്യോഗികമായി അനൗൺസ്‌മെന്റ് നടത്തുന്നുണ്ടായിരുന്നു.” ഖൈസർ വ്യക്തമാക്കി.
യുഎഇ പാകിസ്താൻ്റെ സഹോദര സൗഹൃദ രാജ്യമാണെന്നും യുഎഇയുടെ വികസനത്തിൽ പാകിസ്താൻ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, പാകിസ്ഥാൻ ജനത യുഎഇയെ ഏറെ ബഹുമാനിക്കുന്നുണ്ടെങ്കിലും തങ്ങളോട് കാട്ടിയ വിവേചനം അംഗീകരിക്കാനാകില്ലെന്ന് കൂട്ടിച്ചേർത്തു. യുഎസ്-ഇറാൻ സംഘർഷ സമയത്ത് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്താൻ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും അത്തരമൊരു പശ്ചാത്തലത്തിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന അനുഭവത്തിൽ കടുത്ത നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പാക് വിദേശകാര്യ മന്ത്രാലയവും വിദേശകാര്യ മന്ത്രിയും ഉടൻ ഇടപെട്ട് യുഎഇ ഭരണകൂടവുമായി സംസാരിക്കണമെന്ന് ഖൈസർ ആവശ്യപ്പെട്ടു.
ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് 2026 പ്രകാരം ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്‌പോർട്ടുകളുടെ പട്ടികയിലാണ് പാകിസ്താൻ ഉള്ളത്. മുൻപും അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പാക് പാസ്‌പോർട്ട് കാരണം കടുത്ത സുരക്ഷാ പരിശോധനകളും വിവേചനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പ്രമുഖ പാകിസ്ഥാനി താരങ്ങൾ ഉൾപ്പെടെ തുറന്നുപറഞ്ഞിട്ടുണ്ട്.








