ജയ്പുർ : രാജസ്ഥാനിലെ ജയ്പൂർ ജില്ലയിലുള്ള രാംപുര കൻവാർപുര ഗ്രാമത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കടന്നുകയറാനും ഗ്രാമത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനും ശ്രമിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരെ നാട്ടുകാർ ചേർന്ന് തിരിച്ചയച്ചു. ഗ്രാമത്തിലെ സർക്കാർ സ്കൂളിന്റെ അടിസ്ഥാനസൗകര്യങ്ങൾ മോശമാണെന്ന് കാട്ടി വ്യാജ പ്രചാരണം നടത്താൻ എത്തിയ സിജെപി സംഘത്തെ പ്രദേശവാസികൾ ഒത്തൊരുമിച്ചാണ് എതിർത്തത്. മുൻപ് രാമക്ഷേത്രത്തെക്കുറിച്ചും രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ചും വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയ ചരിത്രമുള്ള സിജെപിയെ ഗ്രാമത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ഗ്രാമത്തിലെ വിദ്യാലയത്തെ ഉപയോഗിക്കാൻ ശ്രമിച്ച സിജെപി നേതാവ് അശുതോഷ് റാങ്കയും സംഘവും സ്കൂളിൽ പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് ഗ്രാമവാസികൾ ശക്തമായി പ്രതിഷേധിച്ചത്. എന്നാൽ, ഗ്രാമവാസികളുടെ സ്വാഭാവികമായ എതിർപ്പിനെ രാഷ്ട്രീയമായി തിരിച്ചുവിടാനാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും സംഘവും ശ്രമിക്കുന്നത്. തങ്ങൾക്ക് നേരെ ആക്രമണം നടന്നെന്നും അതിന് പിന്നിൽ ബിജെപിയുടെ ഗുണ്ടകളാണെന്നും ആരോപിച്ച് അവർ രംഗത്തെത്തി. പോലീസിന്റെ സാന്നിധ്യത്തിൽ തങ്ങളുടെ വാഹനങ്ങൾ തകർക്കപ്പെട്ടെന്നും അക്രമികൾ കല്ലെറിഞ്ഞെന്നും അശുതോഷ് റാങ്ക ആരോപിച്ചു.
സ്കൂളിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ച നാട്ടുകാർ, തങ്ങളുടെ ഗ്രാമത്തിൽ യാതൊരുവിധ രാഷ്ട്രീയ അനാവശ്യ ഇടപെടലുകളും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. സർക്കാർ വിദ്യാലയത്തിന്റെ പുനരുദ്ധാരണത്തിനായി ഭരണകൂടം ഇതിനകം 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരികയാണെന്നും ഗ്രാമവാസികൾ വ്യക്തമാക്കി.








