കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഡിജിറ്റൽ സേനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. പുതിയ നയപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂർണ്ണമായി നിരോധിക്കും. 13 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ കർശന മേൽനോട്ടത്തിലും നിർദ്ദിഷ്ട സമയപരിധിയിലുമുള്ള അക്കൗണ്ടുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ‘യൂറോപ്യൻ യൂണിയൻ കിഡ്‌സ് ആക്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ നിർദ്ദേശങ്ങൾ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കുട്ടികളിൽ സോഷ്യൽ മീഡിയ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദവും ഡിജിറ്റൽ അടിമത്തവും തടയുന്നതിനാണ് വൻകിട ടെക് കമ്പനികൾക്കെതിരെ ഇത്തരം നീക്കം നടത്തുന്നത്. പുതിയ നിയമപ്രകാരം അക്കൗണ്ട് തുടങ്ങുന്നവരുടെ വയസ്സ് കൃത്യമായി പരിശോധിക്കാൻ കമ്പനികൾ പ്രത്യേക സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടി വരും. നിർദ്ദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് അവരുടെ ആഗോള വരുമാനത്തിന്റെ ആറ് ശതമാനം വരെ ഭീമമായ തുക പിഴയായി ചുമത്താനും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്. സോഷ്യൽ മീഡിയയ്ക്ക് പുറമെ കുട്ടികൾ ഉപയോഗിക്കുന്ന എഐ ചാറ്റ്ബോട്ടുകൾക്കും ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾക്കും ഈ സുരക്ഷാ നിബന്ധനകൾ ബാധകമായിരിക്കും.
കുട്ടികളുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതും തീവ്രമായ ഉള്ളടക്കങ്ങളിലേക്ക് അവർ ആകർഷിക്കപ്പെടുന്നതും തടയാൻ പുതിയ നിയമങ്ങൾ സഹായിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഡിജിറ്റൽ ലോകത്തെ വൻകിട കമ്പനികളുടെ ലാഭത്തിനല്ല, മറിച്ച് കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് യൂറോപ്യൻ യൂണിയൻ വക്താക്കൾ അറിയിച്ചു. വരും മാസങ്ങളിൽ അംഗരാജ്യങ്ങളും യൂറോപ്യൻ പാർലമെന്റും ഈ ബില്ലിൽ ചർച്ചകൾ നടത്തി വോട്ടെടുപ്പിലൂടെ അന്തിമ അംഗീകാരം നൽകുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.








