പ്രതിരോധ നിർമ്മാണ മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്തുന്ന ഇന്ത്യയുടെ ഏറ്റവും പുതിയ ആയുധ സംവിധാനം സ്വന്തമാക്കാൻ ആഗോളതലത്തിൽ രാജ്യങ്ങളുടെ നിര. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) തദ്ദേശീയമായി വികസിപ്പിക്കുന്ന പുത്തൻ മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറായ ‘പിനാക’യുടെ പുതിയ പതിപ്പിലാണ് ലോകരാജ്യങ്ങൾ കണ്ണുവെച്ചിരിക്കുന്നത്. 120 കിലോമീറ്റർ വരെ വിപുലീകരിച്ച ദൂരപരിധിയുള്ള ഈ ഗൈഡഡ് റോക്കറ്റ് പരീക്ഷണ ഘട്ടത്തിലായിരിക്കെ തന്നെ സ്വന്തമാക്കാൻ ഇന്ത്യയുടെ അടുത്ത സൗഹൃദ രാജ്യമായ അർമേനിയ മുൻപന്തിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഒരു ദശകത്തിനിടെ തദ്ദേശീയ ആയുധ നിർമ്മാണത്തിലും കയറ്റുമതിയിലും വൻ വളർച്ച കൈവരിച്ച ഇന്ത്യയിൽ നിന്ന് കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ നിരവധി രാജ്യങ്ങളാണ് താൽപ്പര്യം അറിയിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പിനാക റോക്കറ്റ് സിസ്റ്റം. പിനാകയുടെ 75 കിലോമീറ്റർ ദൂരപരിധിയുള്ള മുൻ പതിപ്പ് അർമേനിയ നേരത്തെ തന്നെ ഇന്ത്യയിൽ നിന്നും വിജയകരമായി വാങ്ങുകയും തങ്ങളുടെ പ്രതിരോധ വ്യൂഹത്തിന്റെ ഭാഗമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ 120 കിലോമീറ്റർ ആക്രമണ പരിധിയുള്ള പുത്തൻ ഗൈഡഡ് പതിപ്പും തങ്ങൾക്ക് വേണമെന്ന ആവശ്യവുമായി അർമേനിയ രംഗത്തെത്തിയിരിക്കുന്നത്.
നിലവിലുള്ള ലോഞ്ചറുകളിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ഈ പുതിയ 120 കിലോമീറ്റർ റോക്കറ്റുകൾ തൊടുക്കാൻ സാധിക്കും എന്ന പ്രത്യേകതയും അർമേനിയയെ ഇതിലേക്ക് ആകർഷിക്കുന്നു. ലക്ഷ്യം കൃത്യമായി തകർക്കാൻ ശേഷിയുള്ള ഹൈ-പ്രിസിഷൻ ഗൈഡൻസ് സംവിധാനമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ വികസിപ്പിച്ചെടുത്ത പിനാകയുടെ പ്രതിരോധ മികവ് അന്താരാഷ്ട്ര തലത്തിൽ വൻ ശ്രദ്ധ നേടിയിട്ടുണ്ടെന്നും അർമേനിയക്ക് പുറമെ ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ വൻശക്തികളും ഇന്ത്യൻ ആയുധ സംവിധാനങ്ങളിൽ കടുത്ത താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പരീക്ഷണം പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി പിനാക മാറും.








