തിരുവനന്തപുരം:ഒരു തരത്തിലുള്ള മാഫിയാ സ്വാധീനവും വിജിലന്‍സില്‍ അനുവദിക്കില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട കേസുകള്‍ ജേക്കബ് തോമസ് നേരിട്ടന്വേഷിക്കുമെന്നാണ് സൂചന. ഉന്നതരുള്‍പ്പെട്ട കേസുകള്‍ തെളിവുകള്‍ നഷ്ടപ്പെട്ട നിലയിലാണ് കോടതിയിലെത്തുന്നതു, ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു വകുപ്പുതലത്തില്‍ പുറപ്പെടുവിച്ച ഒരു രഹസ്യ സര്‍ക്കുലറില്‍ ജേക്കബ് തോമസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
കേസ് വിവരങ്ങള്‍ ഏതു പ്രമാണിയുടേതായാലും വിജിലന്‍സ് ആസ്ഥാനത്തെ കമ്പ്യൂട്ടറിലുണ്ടാകണം. ഉന്നതോദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റവും വിദേശയാത്രകളും തരപ്പെടുത്തുന്നതിനു തടസമാകാതിരിക്കാനായി അവര്‍ ഉള്‍പ്പെട്ട അഴിമതി ഫയലുകള്‍ പലപ്പോഴും വിജിലന്‍സ് ആസ്ഥാനത്തെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താറില്ല. അതിനി അനുവദിക്കില്ലെന്നാണു സര്‍ക്കുലറിലെ പരോക്ഷമുന്നറിയിപ്പ്. വിദേശയാത്രകള്‍ക്കുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കുള്ള എന്‍.ഒ.സി. ഇനി കൃത്യമായ മാനദണ്ഡപ്രകാരമായിരിക്കും.
സോളാര്‍, ബാര്‍ കോഴ, പാറ്റൂര്‍ ഭൂമിയിടപാട്, അട്ടപ്പാടിയിലേക്ക് ഒഴുകിയ കോടികളുടെ കണക്ക്, മുന്‍മന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പെട്ട കേസുകള്‍ എന്നിവയുടെയെല്ലാം ഫയലുകള്‍ അടിയന്തരമായി തന്റെ മേശപ്പുറത്തെത്തിക്കാന്‍ അദ്ദേഹം വിജിലന്‍സ് എ.ഡി.ജി.പി. ഷേഖ് ദര്‍വേഷ് സാഹിബിനു നിര്‍ദേശം നല്‍കി.
കേരളത്തില്‍ സദ്ഭരണം ഉറപ്പുവരുത്തുകയാണു വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ പുതിയദൗത്യമെന്നും ഡയറക്ടറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വിജിലന്‍സില്‍ മുമ്പു ജേക്കബ് തോമസ് നടപ്പാക്കിയ വിജിലന്റ് കേരള പദ്ധതി യു.ഡി.എഫ്. സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. പുതിയ സര്‍ക്കാരിനു കീഴില്‍ അദ്ദേഹം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതും അതേ ദൗത്യംതന്നെ. ആദ്യപടിയായി വിജിലന്‍സ് ആസ്ഥാനത്തു കേസുകളുടെ ഓഡിറ്റിങ് നടത്തും. തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈ.എസ്.പി: ആര്‍.ഡി. അജിത്തിന്റെ നേതൃത്വത്തിലാണിത്. അധികാരദുര്‍വിനിയോഗം, പക്ഷാഭേദം, നിയമലംഘനം എന്നിവയിലേര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക ഓഡിറ്റിങ്ങിലൂടെ തയാറാക്കി ഡയറക്ടര്‍ക്കു കൈമാറും.
Discussion about this post