തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ എംപിയുമായ ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെ സി ഡിറ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി സര്‍ക്കാര്‍ ഉത്തവിറക്കി. ഇനി എസ്. ചിത്ര ഐഎഎസിനാണു ഡയറക്ടറുടെ ചുമതല.
ജയരാജിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇദ്ദേഹത്തെ സി ഡിറ്റില്‍ ഡയറക്ടറായി നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ വിശദീകരണം നല്കാന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സി ഡിറ്റിലെ ഇ ഗവേണന്‍സ് ഇംപ്ലിമെന്റേഷന്‍ ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്. മോഹനചന്ദ്രന് നല്കിയ ഹര്‍ജിയാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
മതിയായ യോഗ്യതയില്ലാതെയാണു ജയരാജിനെ നിയമിച്ചതെന്നും നടപടിക്രമം പാലിച്ചല്ല നിയമനമെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാണിച്ചിരുന്നു. 2016-ല്‍ സി ഡിറ്റില്‍ രജിസ്ട്രാറായിരുന്ന ജയരാജ് ഇക്കാലയളവില്‍ നിര്‍വാഹകസമിതിയെ സ്വാധീനിച്ചു ഡയറക്ടര്‍ നിയമനത്തിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തിയെന്നും വിരമിച്ചശേഷം ഇതിന്റെയടിസ്ഥാനത്തില്‍ ഡയറക്ടര്‍ സ്ഥാനം നേടിയെടുത്തെന്നുമാണു ഹര്‍ജിയിലെ വാദം.
അതേസമയം തന്നെ സിഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജി.ജയരാജ് പറഞ്ഞത് വിവാദമായിരുന്നു. ഡയറക്ടറെ നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്കു മറുപടി നല്‍കും. പിണറായി വിജയന് സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്നും എല്ലാവരും ധൈര്യമായിരിക്കാനും സിഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജയരാജ് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
സിഡിറ്റ് ഡയറക്ടറാക്കി നിയമിക്കപ്പെടാനുള്ള തന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനു നോട്ടിസയച്ചതിനു പിന്നാലെയാണു ജയരാജ് ജീവനക്കാരുടെ യോഗം വിളിച്ചത്. തന്റെ യോഗ്യതയും രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. രണ്ടുമണിക്കൂറിലേറെയുള്ള പ്രസംഗത്തിന്റെ അവസാന മൂന്ന് മിനിറ്റിലാണു വിവാദ പരാമര്‍ശങ്ങള്‍.
ടി.എന്‍.സീമയുടെ ഭര്‍ത്താവായതുകൊണ്ടല്ല യോഗ്യതയുള്ളതുകൊണ്ടാണ് താന്‍ സിഡിറ്റ് ഡയറക്ടറായതെന്നും ജയരാജ് അവകാശപ്പെട്ടു. രാഷ്ട്രീയമായ പുകമറ സൃഷ്ടിക്കാനാണു ശ്രമമെന്നും പറഞ്ഞു. ഈ പ്രസംഗത്തോടെ ജയരാജിന്റെ കേസ് ഹൈക്കോടതിയില്‍ വന്നാല്‍ തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഇതോടെ ജയരാജിനെ മാറ്റി.
Discussion about this post