ഡൽഹി: കൊവിഡ് ബാധിതർക്കിടയിൽ അത്യന്തം മാരകമായ ബ്ലാക്ക് ഫംഗസ് ബാധയും പടരുന്നു. ബ്ലാക്ക് ഫംഗസ് അണുബാധ മൂലം ഇതുവരെ 52 പേർ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മരണപ്പെട്ടവരെല്ലാം കൊവിഡ് ബാധിച്ച് ഭേദമായവരാണ്.
നിലവിൽ സംസ്ഥാനത്ത് 2,000 ബ്ലാക്ക് ഫംഗസ് കേസുകളുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് മൂലമുണ്ടായ മരണങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുന്നത്. ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് ഉന്നതതല യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
കൊവിഡ് ബാധയെ തുടർന്ന് പ്രതിരോധ ശേഷി ദുർബലമാകുന്നവരിലാണ് ഫംഗസ് ബാധ മാരകമാകുന്നത്. നനവുള്ള പ്രതലങ്ങളിൽ കാണപ്പെടുന്ന മ്യൂകർ എന്ന പൂപ്പലാണ് രോഗകാരി. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചിട്ടുള്ള രോഗികളിൽ ഇവ പടരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് നീതി ആയോഗ് ആരോഗ്യ വിദഗ്ധൻ ഡോക്ടർ വി കെ പോൾ പറഞ്ഞു.
നേരത്തെ തന്നെ നിലവിലുള്ള രോഗബാധയാണ് ബ്ലാക് ഫംഗസ്. കൊവിഡാനന്തര രോഗങ്ങളുടെ കൂട്ടത്തിൽ മാരകമായേക്കവുന്ന അവസ്ഥയാണ് ഇത്. ഇതിന്റെ ചികിത്സയും വളരെ ചിലവേറിയതാണ്. പ്രതിദിനം 9,000 രൂപ ചിലവ് വരുന്ന ഇൻജക്ഷനും മറ്റ് ചികിത്സാ മാർഗങ്ങളും ചുരുങ്ങിയത് 21 ദിവസത്തേക്ക് വേണ്ടി വരും.
മഹാരാഷ്ട്രയിൽ 8 പേർക്ക് ഈ രോഗബാധയെ തുടർന്ന് കണ്ണുകൾ നഷ്ടമായി. ഇത്തരം രോഗബാധകളെ കൊവിഡിനെ പോലെ തന്നെ ഭയക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post