കാബൂള്‍ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് അമന് ഖലീലിന്റേത്. കാരണം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകട മുനമ്പിൽ ബൈഡന് മരണത്തെ കണ്ടപ്പോള്‍ രക്ഷയ്ക്ക് ഉണ്ടായിരുന്നത് ഈ അഫ്ഗാന് പൗരനായിരുന്നു. 2008ല്‍ ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്രദേശത്ത് അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു. ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്നായിരുന്നു ഇത്. അന്ന് ജീവന് പണയം വച്ച് ബൈഡന് സംരക്ഷണം ഒരുക്കിയത് അമന് ഖലീലായിരുന്നു. അതുകൊണ്ടു തന്നെ അഫ്ഗാനിസ്ഥാനില്‍ നിന്നും തന്നെയും കുടുംബത്തെയും ബൈഡൻ എങ്ങനെയും രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു അഫ്ഗാന് സ്വദേശി അമന് ഖലീൽ.
അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തിനെ സഹായിക്കുന്ന ദ്വിഭാഷിയായിട്ടാണ് അമന് ഖലീല്‍ ജോലി ചെയ്തിരുന്നത്. അപ്രതീക്ഷിതമായി നിലത്തിറങ്ങേണ്ടി വന്ന ബൈഡനും സംഘത്തിനും മണിക്കൂറുകളോളം രക്ഷാ ദൗത്യവുമായി തണുത്തുറഞ്ഞ കാലാവസ്ഥയില്‍ അമന് ഖലീല്‍ കൂടെയുണ്ടായിരുന്നു. മുപ്പത് മണിക്കൂറോളം നീണ്ടതായിരുന്നു ആ രക്ഷാ ദൗത്യം. ഇതിനാലാണ് ബൈഡന് തന്നെ കൈവെടിയില്ലെന്ന് ഇയാള്‍ കരുതിയത്. എന്നാല്‍ ഓഗസ്റ്റ് 31ന് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ ആവുന്നത് പോലെ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വിമാനത്താവളത്തിന്റെ ഗേറ്റ് വരെ എത്തിയെങ്കിലും അമനെ മാത്രം കൊണ്ടു പോകാമെന്ന് നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. എന്നാല്‍ കുടുംബത്തെ ഉപേക്ഷിക്കാന്‍ ഇയാള്‍ തയ്യാറായില്ല,
അഫ്ഗാനില്‍ താലിബാന് ഭീകരര്‍ തങ്ങളെ കണ്ടെത്തിയാല്‍ വധിക്കുമെന്ന ഭയമുള്ളതിനാല്‍ ഏറെ നാളായി ഒളിവിലായിരുന്നു അമന്. അമനെകുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അദ്ദേഹത്തിന്റെ വിസ വേഗത്തിലാക്കിയിരുന്നു. എയര്‍ലിഫ്റ്റ് വഴി പാകിസ്ഥാനിലേക്കാണ് ഇപ്പോള്‍ ഇയാളെയും കുടുംബത്തെയും അമേരിക്ക മാറ്റിയിരിക്കുന്നത്. ഇതിനായി യുഎസ് വിവിധ സ്വകാര്യ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞയാഴ്ചയാണ് ഈ ഉദ്യമത്തില്‍ അമേരിക്കയ്ക്ക് വിജയിക്കാനായത്.
Discussion about this post