കണ്ണൂർ: കണ്ണൂരിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിൽ പ്രതികളായ റയീബും ഹനാനും കുറ്റം സമ്മതിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിൽ ഏറ്റ കുത്താണ് മരണകാരണം.
ഇന്നലെ രാത്രി പന്ത്രണ്ടര മണിയോടെയാണ് കൊലപാതകം നടന്നത്. സുഹൃത്ത് ഹബീഷിന്റെ ബൈക്ക് എടുക്കാനായി ജസീർ ആയിക്കര മത്സ്യമാർക്കറ്റിന് അടുത്തെത്തി. റോഡ് വക്കിൽ കാറ് നിർത്തി ഹബീഷ് ബൈക്ക് എടുക്കാൻ പോയി. വണ്ടിയിൽ തന്നെയിരുന്ന ജസീർ അതുവഴി ബൈക്കിൽ വന്ന റയീബ്, ഹനാൻ എന്നിവരുമായി സംസാരിക്കുന്നതിനിടെ തർക്കമായി. വാക്കു തർക്കം കയ്യാങ്കളിലിയിലേക്ക് നീങ്ങി. ഇതിനിടെ മൂർച്ചയുള്ള ഇരുമ്പുകമ്പികൊണ്ട് റയീബ് ജസീറിനെ കുത്തുകയായിരുന്നു.
അടുത്തുള്ള മത്സ്യമാർക്കറ്റിലെ തൊഴിലാളികൾ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴേക്കും ഇരുവരും ഓടി രക്ഷപ്പെട്ടിരുന്നു. ഇരുന്നൂറ് മീറ്റർ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് ജസീറിനെ ഉടൻ തന്നെ എത്തിച്ചെങ്കിലും മരണം സഭവിക്കുകയായിരുന്നു. പ്രതികൾ ഓടിപ്പോയ വഴിയിലെ സിസിടിവി പരിശോധിച്ച പൊലീസ് കുറച്ചകലെയുള്ള ഒരു കെട്ടിടത്തിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ ഇരുവരെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
Discussion about this post