കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ സിഎംആർഎൽ മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) സംഘം. ആലുവയിലെ സിഎംആർഎൽ കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്.
ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിൻ്റെ നേതൃത്വത്തിലാണ് പരിശോധന. രാവിലെ ഒമ്പത് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ആദായനികുതി, റവന്യൂ ഏജൻസികൾ അന്വേഷണം നടത്തി വരികയായിരുന്ന വീണയുടെ എക്സലോജിക് കമ്പനിക്കെതിരായ പരാതി വൻ സാമ്പത്തിക തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഏറ്റെടുക്കുകയായിരുന്നു. പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്ജ് നൽകിയ പരാതിയനുസരിച്ചാണ് കേസന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) സംഘത്തിന് കൈമാറിയത്.
വീണ വിജയൻ മാസപ്പടി സ്വീകരിക്കുന്നതുൾപ്പെടെയുള്ള പരാതികളാണ് എസ്എഫ്ഐഒ പ്രധാനമായും അന്വേഷിക്കുക. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവരെ അറസ്റ്റ് ചെയ്യാൻ അധികാരമുള്ള ഏജൻസിയാണിത്. എക്സലോജിക്കും കൊച്ചിൻ മിനറൽസും റൂട്ടൈൽ ലിമിറ്റഡ് കമ്പനിയും (സിഎംആർഎൽ) തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് എസ്എഫ്ഐഒ പ്രധാനമായും അന്വേഷിക്കുന്നത്.
സംസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വീണയുടെ കമ്പനിക്ക് ലഭിച്ച പണമിടപാടിൽ ആദായ നികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് രജിസ്ട്രാർ ഓഫ് കമ്പനീസിന് (ആർഒസി) അന്വേഷണം കൈമാറുകയും ചെയ്യുകയായിരുന്നു
നിയമം ലംഘിച്ച് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എക്സാലോജിക് പണം കൈപ്പറ്റിയതായി ആർഒസി കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ISTIC, KSIDC എന്നിവയും അന്വേഷണത്തിലാണ്. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ എസ്എഫ്ഐഒയോട് നിർദേശിച്ചിട്ടുണ്ട്.
Discussion about this post