ന്യൂഡൽഹി : ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ലാഭത്തിൽ കുതിച്ചുയർന്ന് ബാങ്കിംഗ് മേഖല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ബാങ്കിംഗ് മേഖല മൂന്ന് ലക്ഷം കോടി രൂപയാണ് ലാഭം കൈവരിച്ചത്. രാജ്യത്തെ ബാങ്കുകളുടെ അറ്റാദായത്തിന്റെ റിപ്പോർട്ടിലാണ് ചരിത്രപരമായ നേട്ടം കൈവരിച്ചതായി അറിയിച്ചിട്ടുള്ളത്. ഈ സുപ്രധാനം നേട്ടം കൈവരിച്ച രാജ്യത്തെ ബാങ്കിംഗ് മേഖലയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു.
എൻഡിഎ സർക്കാരിന്റെ 10 വർഷത്തെ ഭരണകാലത്ത് ബാങ്കിംഗ് മേഖലയിൽ ശ്രദ്ധേയമായ വഴിത്തിരിവുകൾ ആണ് ഉണ്ടായിട്ടുള്ളത്. ബാങ്കിംഗ് മേഖലയിലെ ഉയർച്ച പാവപ്പെട്ടവർക്കും കർഷകർക്കും ചെറുകിട , ഇടത്തരം സംരംഭകർക്കും വായ്പ ലഭ്യമാക്കാൻ സഹായകരമായി. നേരത്തെ കോൺഗ്രസ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ഫോൺ ബാങ്കിംഗ് നയം ബാങ്കുകൾക്ക് വലിയ നഷ്ടത്തിന് ആയിരുന്നു ഇടവച്ചിരുന്നത്. അക്കാലത്തെ ബാങ്കുകളിൽ നിഷ്ക്രിയ ആസ്തികൾ ആയിരുന്നു ഉയർന്നു നിന്നിരുന്നത്. 2014ൽ എൻഡിഎ സർക്കാർ അധികാരത്തിലേറുന്ന സമയത്ത് രാജ്യത്തെ ബാങ്കിംഗ് മേഖല നഷ്ടത്തിൽ ആയിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
2014 ൽ ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന സമയത്ത് സാധാരണക്കാർക്ക് മുൻപിൽ ബാങ്കുകളുടെ വാതിലുകൾ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ ഇന്ന് എല്ലാ അവസ്ഥയും മാറി. പാവപ്പെട്ടവർക്കും കർഷകർക്കും ചെറുകിട, ഇടത്തരം സംരംഭകർക്കും ആവശ്യാനുസൃതമുള്ള വായ്പകൾ ലഭിക്കാൻ തുടങ്ങി. കഴിഞ്ഞവർഷം മാത്രം ബാങ്കിംഗ് മേഖലയിൽ 39% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. പൊതുമേഖല ബാങ്കുകൾ 1.4 ലക്ഷം കോടി രൂപയും സ്വകാര്യബാങ്കുകൾ 1.7 ലക്ഷം കോടി രൂപയും ലാഭം നേടിയതായുള്ള വാർഷിക റിപ്പോർട്ട് രാജ്യത്തിന് ഏറെ പ്രചോദനം നൽകുന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post