ന്യൂഡൽഹി: വെള്ളിയാഴ്ച ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ട വിമാനം 20 മണിക്കൂറോളം വൈകിയതിനെ തുടർന്ന് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം.
ഡൽഹിയിൽ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തിയിട്ടും യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് പുറപ്പെടേണ്ടിയിരുന്ന സർവീസ് ആദ്യം രാത്രി 8 വരെയും പിന്നീട് വെള്ളിയാഴ്ച ഉച്ചയ്ക്ക് വരെയും പുനഃക്രമീകരിച്ചു. AI 183 എന്ന ഫ്ലൈറ്റ് പ്രവർത്തിപ്പിക്കേണ്ട ബോയിംഗ് 777 വിമാനത്തിൽ 200 ഓളം യാത്രക്കാരുണ്ടായിരുന്നു.
ഇതോടൊപ്പം എസി സംവിധാനം കൂടി പ്രവർത്തിക്കാതായതോടെ യാത്രക്കാർ വലഞ്ഞു. മുതിർന്ന പൗരന്മാരും കുട്ടികളും അസ്വസ്ഥരായെങ്കിലും ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ.
Discussion about this post