ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് ബിജെപി . ദേശീയ തലസ്ഥാനത്തെ അടുത്ത സർക്കാരിനെ നയിക്കുന്നത് ആരാണ് എന്നുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ന്യൂഡൽഹി സീറ്റിൽ കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ്മയാണ് ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള മുഖങ്ങളുടെ പട്ടികയിൽ മുന്നിൽ. ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ച മുതിർന്ന ബിജെപി നേതാവ് വിജേന്ദർ ഗുപ്ത, മുമ്പ് സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ച പ്രധാന ബ്രാഹ്മണ മുഖമായ സതീഷ് ഉപാധ്യായ, കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഡൽഹി ബിജെപി ജനറൽ സെക്രട്ടറി ആശിഷ് സൂദ്, വൈശ്യ സമുദായത്തിൽ നിന്നുള്ള ശക്തമായ ആർഎസ്എസ് കൈയായ ജിതേന്ദ്ര മഹാജൻ എന്നിവരാണ് മറ്റ് മത്സരാർത്ഥികൾ.
ഫെബ്രുവരി 12-13 തീയതികളിലാണ് പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുക. രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ഡൊണാൾഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അടുത്ത ആഴ്ച ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, മറ്റ് നേതാക്കൾ എന്നിവരുമായി പാർട്ടി ആസ്ഥാനത്ത് ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥികളെയും സർക്കാർ രൂപീകരണത്തെയും കുറിച്ച് അവർ ചർച്ച ചെയ്തോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം പാർട്ടിയുടെ കേന്ദ്ര നേതൃത്വമായിരിക്കും എടുക്കേണ്ടതെന്ന് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
ഇന്നലെ നടന്ന വോട്ടെണ്ണലോടെ 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി ഡലൽഹിയെ പിടിച്ചെടുത്തത്. 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ബിജെപി ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയത്. ഒരു പതിറ്റാണ്ടായി നഗരം ഭരിക്കുന്ന ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ നേടാൻ കഴിഞ്ഞു. അതേസമയം പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോഡിയ എന്നിവരുൾപ്പെടെയുള്ള പ്രധാന നേതാക്കൾ പരാജയപ്പെട്ടു .
Discussion about this post