സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കി. കൊലപാതക കുറ്റത്തിന് വധശിക്ഷ ഏഴ് വര്‍ഷം തടവായി കുറച്ചെങ്കിലും ബലാത്സംഗക്കേസില്‍ കീഴ്കോടതി വിധിച്ച ജീവപര്യന്തം സുപ്രിം കോടതി നിലനിര്‍ത്തുകയായിരുന്നു.
രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി. കൊലപാതകകുറ്റം തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് പരാജയപ്പെട്ടിരുന്നു. ബലാത്സംഗ കേസിലാണ് ജീവപര്യന്തം. വധശിക്ഷയ്ക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്കിയ അപ്പീലിലാണ് കോടതി വിധി.
അപ്പീല്‍ പരിഗണിക്കവെ കൊലപാതകത്തിന് കോടതി തെളിവുകള്‍ ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്കുന്നതില് സര്‍ക്കാര്‍ അഭിഭാഷകന് പരാജയപ്പെട്ടിരുന്നു.
സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും, ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല.ഗോവിന്ദചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍ അതിന് വ്യക്തമായ ഉത്തരം നല്കാന് പ്രോസിക്യൂഷന് സാധിച്ചില്ല. സൗമ്യ ട്രെയിനില്‍ നിന്നും ചാടിയെന്നാണ് സാക്ഷിമൊഴികള്‍. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുത്. സൗമ്യ ബലാത്സംഗത്തിന് ഇരയായി എന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന് ശങ്കര്‍ എന്നിവരാണു സര്‍ക്കാരിനായി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായത്. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്താന്‍ ഇവര്‍ക്കായില്ല. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ആവശ്യപ്പെട്ട ബെഞ്ച് ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന് അഭിഭാഷകരെ താക്കീത് ചെയ്യുകയുമുണ്ടായി.
സൗമ്യ യാത്രചെയ്തിരുന്ന ലേഡീസ് കംപാര്‍ട്മെന്റിനു മുന്നിലുള്ള ജനറല്‍ കോച്ചിലെ യാത്രക്കാരന്റെ മൊഴിയില്‍ സൗമ്യ എടുത്തുചാടിയെന്നാണു പറയുന്നത്. ഗോവിന്ദച്ചാമി തള്ളിയിട്ടെന്നതു പോലെ തന്നെ സൗമ്യ സ്വരക്ഷയ്ക്ക് എടുത്തു ചാടിയെന്ന സാധ്യതയും നിലനില്ക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്കു സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിടാന്‍ സാധിക്കുമോയെന്നു ബെഞ്ചിലെ ജസ്റ്റിസുമാരായ പ്രഫുല്ല സി.പന്തും യു.യു. ലളിതും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ സൗമ്യ ബലാത്സംഗത്തിന് ഇരയായതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു. കേസില്‍ 2011 നവംബര്‍ 11നായിരുന്നു തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിചാരണ. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തവും ഒരു ലക്ഷം രൂപയും കോടതി വിധിച്ചിരുന്നു. ഈ വിധി ഹൈക്കോടതി ശരിവെച്ചു. ഇതേതുടര്‍ന്നാണ് ഗോവിന്ദചാമി സുപ്രീംകോടതിയെ സമീപിച്ചത്.
വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ ബി.എ.ആളൂര്‍ തന്നെയാണു സുപ്രീംകോടതിയിലും ഹാജരായത്. സംഭവവുമായി ബന്ധമില്ലെന്നും തന്നെ കുടുക്കുകയായിരുന്നുവെന്നുമായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രധാന വാദം.
സൗമ്യയുടേത് അപകട മരണമായിരുന്നു. ഇത് ബലാത്സംഗമായി ചിത്രീകരിച്ച് ഗോവിന്ദചാമിയെ കേസില്‍ കുടുക്കുക ആയിരുന്നുവെന്നും അഭിഭാഷകന് വാദിച്ചിരുന്നു. ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടില്ലെന്നു ബോധ്യപ്പെടുത്താന്‍ അഭിഭാഷകന് ശ്രമിച്ചെങ്കിലും കോടതി വിശദാംശങ്ങളിലേക്കു കടന്നില്ല.കേസില്‍ വാദം പൂര്‍ത്തിയായെങ്കിലും സംസ്ഥാന സര്‍ക്കാരിനു തെളിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാനാകും. എന്നാല്‍ ഇതു സംബന്ധിച്ചു കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടില്ല.
Discussion about this post