തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങള്‍ കാണാനില്ലെന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്കി അമിക്കസ്ക്യൂറി. ഭഗവാന്റെ നാമത്തിന്റെ (തിലകം) ഭാഗമായ എട്ട് വജ്രങ്ങളാണ് കാണാതായതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. ഇതുസംബന്ധിച്ച് കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നും 26 പേജുള്ള റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.
എണ്‍പത് വര്‍ഷത്തോളം പഴക്കമുള്ള വജ്രങ്ങളാണ് കാണാതായത്. എക്സിക്യുട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതിനേക്കാള്‍ (21 ലക്ഷം) എത്രയോ കൂടുതല്‍ മൂല്യമുള്ളതാകും കാണാതായ വജ്രങ്ങള്‍. ഇതിന്റെ മതിപ്പുവില മുതല്‍പ്പടി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. മലയാളത്തിലുള്ള മുതല്‍പ്പടി രജിസ്റ്റര്‍ തയ്യാറാക്കുന്ന രീതിതന്നെ മാറണം. നമ്പിമാര്‍ കൈകാര്യം ചെയ്യുന്ന ആഭരണങ്ങളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതിന്റെ മതിപ്പ് വിലയും രജിസ്റ്റര്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. 2015 ഓഗസ്റ്റിലാണ് വജ്രങ്ങള്‍ കാണാതായത്. വജ്രങ്ങള്‍ക്ക് കേടുപാടുണ്ടായി എന്നാണ് ഇതുസംബന്ധിച്ച ഫയലുകളില്‍ രേഖപ്പെടുത്തിയത്. കാണാതായ സംഭവം കേടുപാടുകള്‍ വന്നെന്ന് രേഖപ്പെടുത്തിയത് ഗൗരവകരമായ പിഴവാണ്.
വജ്രം കാണാതായതുമായി ബന്ധപ്പെട്ട് ഒരു കേസ് കഴിഞ്ഞ ഓഗസ്റ്റ് ആറിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതില്‍ അന്നത്തെ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചു. അതിനാല്‍ പോലീസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തേടുകയോ സമഗ്രമായ അന്വേഷണത്തിന് കോടതി ഉത്തരവിടുകയോ ചെയ്യണം.
ക്ഷേത്രത്തിന്റെ വിജിലന്‍സ് ഓഫീസറായി തിരുവനന്തപുരം മുന്‍ കമ്മിഷണറായ എച്ച്. വെങ്കിടേഷിനെ നിയമിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ക്ഷേത്രത്തിന് കേരളാ പോലീസ് മികച്ചരീതിയില്‍ സുരക്ഷ നല്‍കുന്നുണ്ട്. എങ്കിലും സുരക്ഷ വീണ്ടും വര്‍ധിപ്പിക്കണമെന്ന് ഭരണസമിതി മേധാവിയായ ജില്ലാ ജഡ്ജി പറയുന്നു. അതിനാല്‍ സുരക്ഷാച്ചുമതല എച്ച്. വെങ്കിടേഷിന് നല്‍കണം. ഇക്കാര്യം ചീഫ് സെക്രട്ടറിയുമായും അമിക്കസ് ക്യൂറി സംസാരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ സാമ്പത്തിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സി.എ.ജി. ശുപാര്‍ശചെയ്യുന്ന വ്യക്തിയെ നിയമിക്കണം. കണക്കുകള്‍ കംപ്യൂട്ടറില്‍ സൂക്ഷിക്കണം.
ക്ഷേത്രഭരണസമിതിയില്‍ എക്സിക്യുട്ടീവ് ഓഫീസറെ മെമ്പര്സെക്രട്ടറിയാക്കണമെന്നും അമിക്കസ്ക്യൂറി ശുപാര്‍ശ ചെയ്തു. മുന്‍ എക്സിക്യുട്ടീവ് ഓഫീസറും ഭരണസമിതിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എക്സിക്യുട്ടീവ് ഓഫീസറെ മെമ്പര്‍ സെക്രട്ടറിയാക്കണമെന്ന് ശുപാര്‍ശചെയ്യുന്നത്. എക്സിക്യുട്ടീവ് ഓഫീസറായ വി. രതീശന് മറ്റ് ചുമതലകള്‍ നല്കാന് പാടില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍കൂടിയായ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post