ന്യൂഡൽഹി: തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാൻ യുവ വനിതാ വോട്ടർമാരോട് പ്രധാനമന്ത്രി പ്രത്യേകം അഭ്യർത്ഥിച്ചു. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 88 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ ഇന്ന് വോട്ടുചെയ്യുന്ന നിയോജക മണ്ഡലങ്ങളിലെ എല്ലാവരോടും റെക്കോർഡ് സംഖ്യയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു. ഉയർന്ന പോളിംഗ് നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. നമ്മുടെ യുവ വോട്ടർമാരോടും വനിതാ വോട്ടർമാരോടും വലിയ തോതിൽ വോട്ട്‌ചെയ്യാൻ താൻ പ്രത്യേകമായി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്_ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലാണ് കേരളം വിധിയെഴുതുന്നത്. 2,77,49,159 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി 25,231 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. കർണാടകയിലെ 14 സീറ്റിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമേ രാജസ്ഥാനിലെ 13 സീറ്റുകളിലും ഇന്ന് തിരഞ്ഞെടുപ്പാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മദ്ധ്യപ്രദേശിൽ ഏഴിടത്തും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. ബംഗാൾ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മൂന്ന് മണ്ഡലങ്ങളിൽ ഇന്ന് തിരഞ്ഞെടുപ്പാണ്. രണ്ടാം ഘട്ടത്തിൽ ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളും ജനവിധി തേടും.
Discussion about this post