തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തില്‍ ന്യൂനപക്ഷ മെഡിക്കല്‍ കോളേജുകളില്‍ സമുദായത്തിന് നീക്കിവച്ചിട്ടുള്ള 50ശതമാനം സീറ്റുകളില്‍ കൃത്രിമം ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. കോളേജ് മാനേജ്മെന്റിന്റെ സമുദായത്തിലേക്ക് മതംമാറ്റം നടത്തുന്നവരെയും നേരത്തേ മതംമാറിയെങ്കിലും മടങ്ങിയെത്തുന്നവരെയുമെല്ലാം കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് പരിഗണിക്കും. വിദ്യാര്‍ത്ഥിയുടെ മതം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്ന രീതിക്കുപകരം പള്ളിവികാരി മുതല്‍ ബിഷപ്പു വരെയുള്ളവരുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍.ആര്.ഐ ക്വോട്ടയിലടക്കം മുഴുവന്‍ സീറ്റുകളിലും പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് ന്യൂനപക്ഷ കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ കോടികള്‍ മറിയുന്നതിന് കളമൊരുങ്ങുന്നത്.
അതേസമയം, ന്യൂനപക്ഷ പദവിയുള്ള മുസ്ലിം കോളേജുകളില്‍ വില്ലേജ് ഓഫീസറാണ് വിദ്യാര്‍ത്ഥികളുടെ മതം സാക്ഷ്യപ്പെടുത്തേണ്ടത്. പട്ടികവിഭാഗക്കാര്‍ക്കും സാക്ഷ്യപത്രം നല്‍കേണ്ടത് വില്ലേജ് ഓഫീസറാണ്. തിരുവനന്തപുരത്തെ ഒരു കോളേജിന് തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. കോളേജ് മാനേജ്മെന്റിന് ഈ സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടെന്നും സമുദായാംഗങ്ങള്‍ അവിടങ്ങളില്‍ വ്യാപിച്ചുകിടക്കുകയാണെന്നും മാനേജ്മെന്റിലെ പ്രമുഖന്റെ ആസ്ഥാനം ചെന്നൈ ആണെന്നുമൊക്കെ കാരണം പറഞ്ഞാണ് ഈ അനുമതി നേടിയെടുത്തത്.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഈ വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇളവുകള്‍ പ്രാബല്യത്തിലാവും. കോളേജുകളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന് വ്യക്തമാക്കി. അഖിലേന്ത്യാ ക്വോട്ടയിലൊഴികെ അന്യസംസ്ഥാനക്കാര്‍ക്ക് ഇതുവരെ കേരളത്തില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. പ്രായോഗികമായി ക്രിസ്ത്യാനികളാണെങ്കില്‍ കമ്മ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം നല്‍കുമെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട്. ”കമ്മ്യൂണിറ്റി മെമ്പര്‍ഷിപ്പ് നല്‍കേണ്ടത് വില്ലേജ് ഓഫീസറല്ല, കമ്മ്യൂണിറ്റിയിലുള്ളവരാണ്. ജന്മം കൊണ്ട് ക്രിസ്ത്യാനിയാണോയെന്ന് മാത്രമാണ് വില്ലേജ് ഓഫീസര്‍ക്ക് സാക്ഷ്യപ്പെടുത്താനാവുക. മതംമാറുകയോ മതം ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്കും പ്രവേശനം നല്‍കും. ജന്മം കൊണ്ടുള്ള സമുദായ അംഗത്വമല്ല നോക്കുന്നത്. മതം മാറിയതാവാം. തിരിച്ചുവന്നതാവാം. പ്രായോഗികമായി ക്രിസ്ത്യാനിയായിരുന്നാല് മതി.” ഇന്റര്‍ചര്‍ച്ച് കോളേജ് ഫെഡറേഷന് കോഓര്‍ഡിനേറ്റര്‍ പി.ജി. ഇഗ്നേഷ്യസ് ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് പ്രവേശനം നടത്താനുള്ള ആവശ്യം അനുവദിക്കണമെന്നാണ് തീരുമാനമെന്നും ജസ്റ്റിസ് രാജേന്ദ്രബാബു പറഞ്ഞു. മതം തെളിയിക്കുന്ന പുരോഹിതന്റെ സാക്ഷ്യപത്രം ഹാജരാക്കിയാലേ കമ്മ്യൂണിറ്റി ക്വോട്ടയില്‍ കൗണ്‍സലിംഗിന് പരിഗണിക്കൂ. സ്വന്തം മതത്തിലുള്ളവരാണെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ അയല്‍ സംസ്ഥാനങ്ങളിലെ ആരെയും പ്രവേശിപ്പിക്കാനാവും.
അതേസമയം മെറിറ്റ് മറികടക്കാന്‍ അനുവദിക്കില്ലെന്നും കമ്മ്യൂണിറ്റി ക്വോട്ടയിലടക്കം മെരിറ്റ് ഉറപ്പാക്കുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. പുരോഹിതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പരാതിപ്പെടാമെന്നും, സര്‍ട്ടിഫിക്കറ്റ് പരിശോധിക്കേണ്ടത് രാജേന്ദ്രബാബു കമ്മിറ്റിയാണെന്നുമാണ് എന്‍ട്രന്‍സ് കമ്മിഷണറുടെ നിലപാട്.
Discussion about this post