തിരുവനന്തപുരം: തന്നെ ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ എഴുതിയ രണ്ടു കത്തുകള്‍ പുറത്ത്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലില്‍ നിന്നു സരിത സ്വന്തം കൈപ്പടയിലെഴുതിയ കത്തുകളിലാണ് തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നത്. തന്റെ പേരില്‍ പല രാഷ്ട്രീയനേതാക്കളെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും കഥകള്‍ മെനയുന്നുവെന്നും അവ വാസ്തവവിരുദ്ധമാണെന്നുമാണു സരിത കോടതിയെ അറിയിച്ചത്.
2013 ജൂലായ് 13ന് എഴുതിയ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ അന്വേഷണം നടത്തണമെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ്, ആരും പീഡിപ്പിച്ചില്ലെന്നുകാട്ടി സരിത നല്കിയ മറ്റു രണ്ടുകത്തുകള്‍ പുറത്തുവന്നിരിക്കുന്നത്.
പീഡനം ആരോപിക്കുന്ന ആദ്യ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളിലാണ് ആദ്യകത്തിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ചുള്ള രണ്ടാംകത്ത് എറണാകുളം അഡീഷണല്‍ ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയില്‍ നല്‍കിയത്. തന്റെ പേരുചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും കഥകള്‍ മെനയുന്നുവെന്നും അവ വാസ്തവവിരുദ്ധമാണെന്നുമായിരുന്നു കോടതിയെ അറിയിച്ചത്. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജയില്‍ അധികൃതര്‍ വഴിയാണ് സരിത കോടതിയില്‍ സമര്‍പ്പിച്ചത്.
2013 നവംബര്‍ 22നാണ് മൂന്നാമത്തെ കത്ത് എഴുതിയത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിക്കു മറുപടിയായിട്ടായിരുന്നു കത്ത്. അട്ടക്കുളങ്ങര ജയിലില്‍ നിന്നുതന്നെയാണ് ഈ കത്തും എഴുതിയത്.
സരിതയുടെ ആദ്യ കത്തിലുള്ള പ്രമുഖര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ പരാതി. ഇത് എസ്.ഐ. മുഹമ്മദ് നിസാര്‍ വനിതാ പോലീസ് എസ്.ഐ. എം.എന്‍. ലൈലാകുമാരിക്ക് കൈമാറി. വനിതാ എസ്.ഐ.യുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാര്‍ അട്ടക്കുളങ്ങര ജയിലില്‍ നേരിട്ടെത്തിയപ്പോഴാണ് ആരോപണങ്ങള്‍ നിഷേധിച്ച് സരിത കത്തു നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനായി നല്കിയ പരാതിയില്‍ മൊഴിനല്‍കാനാവില്ലെന്നും കത്തിലുണ്ടായിരുന്നു.
സ്ത്രീ സുരക്ഷ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വ്യക്തമായി അറിയാം. സുരേന്ദ്രന്റെ പരാതിയില്‍ പറയുന്ന പ്രകാരം ലൈംഗികമായി താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് എറണാകുളം അഡീഷണല്‍ ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയില്‍ പരാതിയോ മൊഴിയോ നല്കിട്ടില്ല. തന്റെ മാന്യത സമൂഹമധ്യത്തില്‍ പിച്ചിച്ചീന്താനാണ് ശ്രമമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ എഴുതുന്നത് എന്ന് കത്തിന്റെ തുടക്കത്തില്‍ സൂചിപ്പിക്കുന്നുമുണ്ട്. ഈ കത്തുകള്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന് ഗൗരവമായി എടുത്തില്ലെന്നാണ് ആരോപണവിധേയരുടെ പരാതി.
2013 ജൂലൈ 13നു സരിത എഴുതിയ കത്താണു കമ്മിഷന്റെ പക്കലുള്ളത്. ഇതിലാണു പ്രമുഖരുടെ പേരു പരാമര്‍ശിക്കുന്നത്. ഈ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളിലാണ് അതിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ച് സരിത എറണാകുളം അഡീഷണല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടുത്ത കത്ത് നല്‍കിയിരുന്നു. ലൈംഗികമായി താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് എറണാകുളം അഡീ. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല. ആരുടെയും പേരു പരാമര്‍ശിച്ചിട്ടില്ലെന്നും സമൂഹമധ്യത്തില്‍ തന്റെ മാന്യത പിച്ചിച്ചീന്താനാണു ശ്രമമെന്നും എസ്.ഐ: ലൈലാകുമാരിക്കു കൈമാറിയ കത്തില്‍ സരിത വ്യക്തമാക്കുന്നു.
ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് ഈ കത്തെഴുതിയത്. സരിതയുടെ കത്ത് അടിസ്ഥാനമാക്കി രാഷ്ട്രീയനേതാക്കള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി ശിപാര്‍ശചെയ്ത ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ സാധുതയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.
Discussion about this post