പൊറോട്ടയ്‌ക്കൊപ്പം ചമ്മന്തി ആവശ്യപ്പെട്ടതിന് ഹോട്ടൽ ഉടമ മർദ്ദിച്ചതായി പരാതി. കിളിമാനൂർ വാഴോട് റസ്റ്റോറന്റിൽ നടന്ന സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തു.
കൊട്ടാരക്കര തലച്ചിറ സ്വദേശി ആശിഷ് അബ്ദുൽ സത്താറിനാണ് മർദനമേറ്റത്. ആശിഷും കുടുംബവും ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ പൊറോട്ട വാങ്ങി ഒപ്പം ചമ്മന്തി കൂടി ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. പൊറോട്ടയ്ക്ക് കറി കൂടി വാങ്ങണമെന്ന് ഹോട്ടലുടമ ആവശ്യപ്പെട്ടപ്പോൾ തനിക്ക് ചമ്മന്തി മതിയെന്ന നിലപാടിൽ യുവാവും നിന്നു. ഇതോടെ തർക്കം മുറുകുകയും കയ്യാങ്കളിയിലേക്ക് വഴിമാറുകയുമായിരുന്നു.
ചമ്മന്തി കൂടെ തരുന്നത് ലാഭകരമല്ലെന്ന് പറഞ്ഞ കടയുടമ, അബ്ദുൽ സത്താറിനെ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഭക്ഷണം കഴിക്കാനെത്തിയ റസ്റ്റോറന്റിൽ നിന്നും കുടുംബത്തെ ഇറക്കിവിടുകയും ചെയ്തിന് പിന്നാലെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്തെന്നും തുടർ നടപടി സ്വീകരിക്കുമെന്നും കിളിമാനൂർ പോലീസ് അറിയിച്ചു.
Discussion about this post