നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പിയെ സംരക്ഷിക്കാന്‍ സിപിഎം ശ്രമം. ഇടുക്കി എസ്പിയെ ഒഴിവാക്കി മറ്റുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പിറക്കി. കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുകളിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സിഐ, എസ്‌ഐ എന്നിവര്‍ ഒത്തുകളിച്ചുവെന്ന ആരോപണമാണ് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ഇറക്കിയ വാര്‍ത്താ കുറിപ്പിലുള്ളത്. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്റെ പേരിലാണ് വാര്‍ത്താകുറിപ്പ്.
ക്രൈംബ്രാഞ്ച് സംഘം പ്രാഥമിക അന്വേഷണം നടത്തി വീഴ്ചയുണ്ടെന്ന് കണ്ടെത്തിയ ഇടുക്കി എസ്പിക്കെതിരെ വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമില്ല. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥര്‍ രാജ്കുമാറിനെ അനധികൃത കസ്റ്റഡിയില്‍ സൂക്ഷിച്ചുവെന്നാണ് വാര്ത്താക്കുറിപ്പില് പറയുന്നത്.
അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്‍കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ലാത്തതിൽ പൊലീസുകാർക്കിടയിൽ അമർഷം. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെയാണ് പൊലീസുകാർക്കിടയിൽ അമർഷം പുകയുന്നത്.
സംഭവം നടന്ന സമയത്ത് അവധിയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുത്തു എന്നാണ് ഉയരുന്ന ആക്ഷേപം. അവധിയിലായിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതിന്‍റെ ഔചിത്യം മനസിലാകുന്നെല്ലെന്നാണ് പ്രതിഷേധം ഉയര്‍ത്തുന്ന പൊലീസുകാര്‍ പറയുന്നത്.
ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്.
Discussion about this post