കൊച്ചി: സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ ധാർഷ്ട്യത്തിന് ചുട്ട മറുപടി നൽകിയ എസ് ഐ അമൃത് രംഗന് ഗുഡ് സർവീസ് എൻട്രി. കളമശേരിയില്‍ നടന്ന മയക്കു മരുന്ന് വേട്ടയിൽ പ്രകടിപ്പിച്ച അന്വേഷണ മികവിനാണ് ജില്ലാ പോലീസ് മേധാവിയുടെ അംഗീകാരം ലഭിച്ചത്.
കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ നേതാവിനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോയതിനാണ് സക്കീർ ഹുസൈൻ അമൃത് രംഗനെ ഫോണിൽ വിളിച്ചത്. കളമശ്ശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ആരുടേയും താത്പ്പര്യത്തിന് നില്‍ക്കാന്‍ പറ്റില്ലെന്ന് ചുട്ട മറുപടിയാണ് എസ് ഐ നല്‍കിയത്.
തനിക്ക് ഒരു പാര്‍ട്ടിയോടും കൂറില്ലെന്നും നേരേ വാ നേരേ പോ എന്ന നിലയില്‍ ഇടപെടുന്ന ആളാണെന്നും കളമശേരി ആരുടേതാണെങ്കിലും ഒരു പ്രശ്‌നവുമില്ലെന്നും അമൃത് രംഗൻ പറഞ്ഞിരുന്നു. തനിക്ക് എല്ലാ വിദ്യാര്‍ത്ഥികളും ഒരുപോലെയാണെന്നും നിലപാട് നോക്കി ജോലി ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടെസ്റ്റ് എഴുതി പാസ്സായാണ് താന്‍ ജോലിക്ക് കയറിയതെന്നും ഇവിടെ തന്നെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും അമൃത് രംഗൻ പറഞ്ഞിരുന്നു.
സംഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ ബിജെപി നേതാക്കളടക്കം സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേർ അദ്ദേഹത്തെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.
Discussion about this post