ഡല്‍ഹി: ഹരിയാനയിലെ ഹിസാറിലുള്ള 100 ഓളം കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചതിനെതിരെ വിഎച്ച്പി രംഗത്ത്.
ഹിസാര്‍ ജില്ലയിലെ ഭഗന ഗ്രാമത്തിലുള്ള മേല്‍ജാതിക്കാരായ ജാട്ടുകളുടെ അതിക്രമങ്ങള്‍ തുറന്നുകാട്ടി രണ്ട് വര്‍ഷത്തോളമായി ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമരം നടത്തുന്ന ഗ്രാമീണരാണ് പ്രതിഷേധത്തിന്റെ ഭാഗമായി മതം മാറിയത്.
പക്ഷേ ഈ മതം മാറ്റം ദളിത് കുടുംബങ്ങളെ ചൂഷണം ചെയ്യാനുള്ള വഴിയാണെന്നും ആവശ്യം വരുമ്പോള്‍ തങ്ങള്‍ ഇടപടുമെന്ന് അറിയിച്ച് വിഎച്ച്പി രംഗത്തെത്തി. ഇന്നലെ വിഎച്ച്പി പ്രവര്‍ത്തകര്‍ പോലീസിനേയും കൂട്ടി സ്ഥലത്തെത്തി ഇവരെ ഒഴിപ്പിച്ചിരുന്നു.
ചിലരുടെ ചൂഷണത്തിന് വിധേയരായി നിരാലംബരായ ഈ ഗ്രാമവാസികള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ പോകുന്നുവെന്നറിഞ്ഞ് തങ്ങളുടെ പ്രതിനിധികള്‍ ജന്തര്‍ മന്ദറില്‍ പോയിരുന്നു. പാര്‍ലമെന്റിന്റെ തൊട്ടടുത്താണ് സംഭവമെന്നത് ഞങ്ങളെ ഞെട്ടിച്ചു. ഞങ്ങളുടെ പ്രതിനിധികള്‍ അവിടെയെത്തിയ ശേഷം പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തി പ്രതിഷേധകാരെ ഒഴിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കൃത്യസമയത്ത് തന്നെ തങ്ങള്‍ ഇടപെടുമെന്നും വിഎച്ച്പിയുടെ ഡല്‍ഹി പ്രതിനിധി വിനോദ് ബന്‍സാല്‍ പറഞ്ഞു.
കഴിഞ്ഞ കുറേ ആഴ്ചകളായി ഇവര്‍ മതം മാറ്റ ഭീഷണി ഉയര്‍ത്തിയിരുന്നു.
‘ഞങ്ങള്‍ ഹിന്ദുമതം ഉപേക്ഷിച്ചിരിക്കുന്നു. പലതവണ മുഖ്യമന്ത്രിമാരേയും പോലീസിനേയും കണ്ടു. അവരുട പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു. ഒരാളും ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല.’ ഞങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെ ഈ സമുദായത്തില്‍ തുടരുന്നതില്‍ എന്താണ് തെറ്റെന്നും ഭഗന കന്ദ് സംഘര്‍ഷ സമിതി കണ്‍വീനര്‍ ജഗദീഷ് കജ്ല പറയുന്നു.
ദളിതര്‍ക്ക് വാഗ്ദാനംചെയ്ത ഭൂമി പതിച്ചുനല്‍കണമെന്നും കീഴ്ജാതിക്കാര്ക്കുമേല് ബലാത്സംഗമടക്കം അതിക്രമങ്ങള്‍ തുടരുന്ന ജാട്ടുകള്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സമരംചെയ്യുന്ന ദളിതുകള്‍ മതം മാറുമെന്ന് രണ്ടാഴ്ചമുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കുത്തബ്മിനാര്‍ മോസ്ക് മൗലവി അബ്ദുല്‍ ഹനീഫാണ് മതംമാറ്റച്ചടങ്ങുകള്ക്ക് കാര്‍മികത്വം വഹിച്ചതെന്ന് ഭഗന കാന്ദ് സംഘര്‍ഷസമിതി പ്രസിഡന്റ് വിരേന്ദര്‍ ബഗോരിയ അറിയിച്ചു.
Discussion about this post