തിരുവനന്തപുരം : ഉംപുൻ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ശക്തമായി പ്രകടമാകും.കേരളത്തിലെ നാല് ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യാനും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരളത്തിൽ ആകമാനം ഇന്ന് കനത്ത മഴ പെയ്യാനാണ് സാദ്ധ്യത. ഇന്നലെ രാത്രി തെക്കൻ ജില്ലകളിലടക്കം ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ ബുധനാഴ്ച ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.64.5 -തൊട്ട് 115.5 മില്ലീമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം അംഫൻ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ബംഗാൾ ഉൾക്കടലിലൂടെ നീങ്ങുന്നത്. നിലവിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ അംഫന്റെ വേഗത മണിക്കൂറിൽ 260 കിലോമീറ്റർ വരെയാണ്. ഇതിന്റെ ഫലമായാണ് കേരളത്തിലും ശക്തമായ കാറ്റും മഴയുമെത്തുന്നത്. എന്നാൽ ചെന്നൈയുടെ വടക്കൻ ജില്ലകളിൽ ചുഴലിക്കാറ്റ് ഉഷ്ണതരംഗത്തിന് വഴിവെക്കുമെന്നാണ് സൂചന.
Discussion about this post