മുംബൈ: ദളിത് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ പണിയാൻ അനുവദിച്ച ഭൂമിയിൽ കോൺഗ്രസ്സ് നടത്തിയ വൻ കുംഭകോണത്തിന്റെ രേഖകൾ പുറത്ത്. നെഹ്രു കുടുംബത്തിന്റെ നേതൃത്വത്തിൽ നടന്ന വൻ അഴിമതിയുടെ കണക്കുകളാണ് ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്ത് വിട്ടിരിക്കുന്നത്.
മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ ദളിത് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ നിർമ്മിക്കാൻ നീക്കി വെച്ച 3500 ചതുരശ്ര മീറ്റർ ഭൂമി നിസ്സാര തുകയ്ക്ക് കോൺഗ്രസ്സ് കൈക്കലാക്കി. തുടർന്ന് അവിടെ നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് വാണിജ്യ സമുച്ചയം പണി കഴിപ്പിക്കുകയായിരുന്നു. 1983 ൽ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനി മുഖേനയാണ് കോൺഗ്രസ്സ് ഭൂമി കൈക്കലാക്കിയതെന്ന് എൻഫോഴ്സ്മെന്റ് രേഖകൾ സഹിതം ടൈംസ് നൗ വ്യക്തമാക്കുന്നു. 2017ലെ മതിപ്പ് വില പ്രകാരം 262 കോടി രൂപ വിലവരുന്ന ഭൂമിയിലാണ് അഴിമതി നടന്നിരിക്കുന്നത്.
1967ലാണ് ദളിത് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ നിർമ്മിക്കാൻ ഭൂമി അനുവദിച്ചത്. 1983ൽ അസോസിയേറ്റഡ് ജേണൽ വഴി ഭൂമി വാങ്ങിയെങ്കിലും അടുത്ത 17 വർഷം നിർമ്മാണമൊന്നും നടന്നില്ല. തുടർന്ന് 20000 ചതുരശ്ര അടി മാത്രം നിർമ്മാണാനുമതിയുള്ള ഭൂമിയിൽ കോൺഗ്രസ്സ് 80000 അടിയിൽ വാണിജ്യ സമുച്ചയം പണിതുയർത്തുകയായിരുന്നു.
ഉടമസ്ഥതയിൽ ഉള്ള വാണിജ്യസമുച്ചയങ്ങളിൽ നിന്നും സാധാരണ ഗതിയിൽ അമ്പത് ശതമാനം വരുമാനം സർക്കാരിന് അവകാശപ്പെട്ടതാണ്. എന്നാൽ ഇവിടെ 70 ശതമാനം വരുമാനവും സ്വന്തം കീശയിലാക്കിയ നെഹ്രു കുടുംബം കേവലം 30 ശതമാനം മാത്രമാണ് സർക്കാരിന് നൽകിയിരുന്നതെന്നും രേഖകളുടെ അടിസ്ഥാനത്തിൽ സ്വകാര്യ മാധ്യമം വ്യക്തമാക്കുന്നു.
Discussion about this post