കോഴിക്കോട്: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടിയെ അപകടപ്പെടുത്തി കൊല്ലാമെന്ന് ആരും കരുതേണ്ടെന്ന് എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എയുടെ കേന്ദ്ര നേതൃത്വത്തില്‍ എത്തിപ്പെട്ട കേരളത്തിലെ ഒരു ന്യൂനപക്ഷ നേതാവെന്ന നിലയില്‍ അബ്ദുള്ള കുട്ടിയോട് ആശയപരമായി എതിര്‍പ്പ് പലര്‍ക്കും കാണും. എന്നു കരുതി അബ്ദുള്ളക്കുട്ടിയെ ഇല്ലാതാക്കി അദ്ദേഹം പ്രചരിപ്പിക്കുന്ന ദേശീയ രാഷ്ട്രീയ ചിന്തകള്‍ ഇല്ലാതാക്കാമെന്ന് കരുതുന്നവര്‍ രാഷ്ട്രീയ-മതാന്ധത ബാധിച്ചവരാണെന്നും തുഷാര്‍ പറഞ്ഞു.
ഒളിച്ചും പാത്തും തലയില്‍ മുണ്ടിട്ടുമല്ല അബ്ദുള്ളക്കുട്ടി തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ക്ക് പോയത്. ചങ്കൂറ്റത്തോടെയും നെഞ്ചുറപ്പോടെയുമാണ് യാത്ര ചെയ്തത്. ചേകനൂര്‍ മൗലവി നഷ്ടപ്പെട്ട കാലത്തെ രാഷ്ട്രീയ-ഭരണ സാഹചര്യമല്ല നിലവില്‍ രാജ്യത്ത് ഉള്ളത് എന്ന് ഉന്മൂല രാഷ്ട്രീയക്കാര്‍ മനസിലാക്കിയാല്‍ നല്ലത്. ദേശീയ ജനാതിപത്യ സഖ്യത്തോട് അടുക്കുന്ന ന്യൂനപക്ഷ സാമുദായിക അംഗങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത ആരെയെങ്കിലും ചൊടിപ്പിക്കുന്നുവെങ്കില്‍, നിങ്ങളുടെ ചിന്തകളെ നയിക്കുന്നത് വൈദേശിക ബോധമാണെന്നും അദ്ദേഹം വിമർശിച്ചു.
ഒരു അബ്ദുള്ളകുട്ടിയെയും നിങ്ങള്‍ക്ക് ഇരയായി വിട്ടുതരില്ലെന്നു മാത്രമല്ല, നാളെകളില്‍ എന്‍.ഡി.എക്ക് ഒപ്പം അണിനിരക്കുന്ന നിരവധി അബ്ദുള്ളക്കുട്ടിമാര്‍ക്കും കുടുംബത്തിനും സംരക്ഷണ കവചമൊരുക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ് എന്‍.ഡി.എ എന്നും തുഷാര്‍ വ്യക്തമാക്കി.
Discussion about this post