ഡൽഹി: പുതിയ ഐടി നിയമങ്ങളോടു സഹകരിക്കാൻ തയാറാണെന്ന് ട്വിറ്റർ കേന്ദ്ര സർക്കാരിനെ അറിയിച്ചതായി റിപ്പോർട്ട്. കോവിഡ് സാഹചര്യമായതിനാൽ നിയമങ്ങൾ പാലിക്കാൻ കൂടുതൽ സമയം വേണമെന്നും ട്വിറ്റർ ആവശ്യപ്പെട്ടു. പുതിയ നിയമവുമായി സഹകരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനത്തിനു പിന്നാലെയാണ് ട്വിറ്ററിന്റെ മനംമാറ്റം.
‘ഐടി മന്ത്രാലയത്തിന്റെ പുതിയ നിയമങ്ങൾ പാലിക്കാൻ തയാറാണെന്നു കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റു പുരോഗതികൾ സർക്കാരിനെ അറിയിച്ചു. സർക്കാരുമായുള്ള കൂടുതൽ ആശയവിനിമയം നടന്നുവരികയാണ്’; ട്വിറ്റർ വക്താവ് ദേശീയ മാധ്യമത്തെ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ പുതിയ ഐ ടി നിയമങ്ങൾ സ്വതന്ത്ര അഭിപ്രായ പ്രകടനം തടസ്സപ്പെടുത്തുന്നതാണെന്നു കാട്ടിയാണ് ട്വിറ്റർ സർക്കാരിനെതിരെ തുറന്ന പോരിനിറങ്ങിയത്. എന്നാൽ നിയമങ്ങൾ പാലിക്കുന്നതിനു വീഴ്ച വരുത്തിയാൽ ഐടി നിയമം 2000ലെ 79–ാം അനുഛേദം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ പിൻവലിക്കും, ഐടി നിയമം ഉൾപ്പെടെ രാജ്യത്തെ മറ്റു ശിക്ഷാ നിയമങ്ങൾ എന്നിവ പ്രകാരമുള്ള അനന്തരനടപടികൾ നേരിടേണ്ടി വരും എന്നിവ കാട്ടി കേന്ദ്ര സർക്കാർ ട്വിറ്ററിന് കത്ത് അയച്ചിരുന്നു.
നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണെന്ന് ഡൽഹി ഹൈക്കോടതിയും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. വാട്സാപ്, ഫെയ്സ്ബുക്, ഗൂഗിൾ തുടങ്ങിയ കമ്പനികള സർക്കാരിന്റെ പുതിയ ഐ ടി നിയമങ്ങൾ പാലിക്കാൻ തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു.
Discussion about this post